അവസാന പന്തിലേക്ക് നീളുന്ന ക്രിക്കറ്റ് കളിയുടെ ഫലം പലപ്പോഴും നിർണയിക്കുക ഒരു കളിയുടെ ഭാവി മാത്രമല്ല . കളിക്കാരുടെ കൂടിയാണ് . ഒന്നു കൂടി കയറ്റിപ്പറഞ്ഞാൽ എതിരാളികൾക്ക് മേൽ കാലങ്ങളോളം മാനസികമായി മേധാവിത്വം പുലർത്താൻ പോലും അതു കാരണമായിട്ടുണ്ട്.
ഷാർജയിൽ ആസ്ട്രേലേഷ്യ കപ്പ് ഫൈനലിൽ ചേതൻ ശർമ്മയുടെ ലോ ഫുൾടോസ് മിയാൻ ദാദിന്റെ ബാറ്റിൽ നിന്ന് അതിർത്തി വര കടന്ന് പാഞ്ഞത് ഇന്നും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ മറന്നിട്ടില്ല . പിന്നീടിങ്ങോട്ടുള്ള പല കളികളിലും പാകിസ്ഥാനെ ആ സിക്സർ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശ്രീകാന്തിന്റെയും ഗവാസ്കറുടേയും വെംഗ്സർക്കാറുടേയും അർദ്ധ സെഞ്ച്വറി കരുത്തിൽ 245 റൺസെടുത്തു . അക്കാലത്ത് അതൊരു ഭേദപ്പെട്ട സ്കോർ തന്നെ . പ്രത്യേകിച്ചും ഒരു ഫൈനൽ മാച്ചിൽ.
മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനു വേണ്ടി മഹാമേരു പോലെ നിന്നത് ഒറ്റയാളാണ് . മൊഹമ്മദ് ജാവേദ് മിയാൻദാദ് ഖാനെന്ന ജാവേദ് മിയാൻദാദ്. അൻപതാം ഓവറിലെ അവസാന പന്ത് എറിയാൻ ചേതൻ ശർമ്മ തയ്യാറെടുക്കുമ്പോൾ പാകിസ്ഥാനു വേണ്ടത് നാലു റൺസ് . കയ്യിലുള്ളത് ഒരു വിക്കറ്റും .
സ്ട്രൈക്കിംഗ് എൻഡിൽ മൂന്നു ബൗണ്ടറികളും രണ്ടു സിക്സറുകളുമടിച്ച് 113 പന്തിൽ 110 റൺസുമായി മിയാൻദാദ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ സുൽഖർനൈനെ ഒരു പന്തു മുന്നെയുള്ള പന്തിൽ ബൗൾഡാക്കിയ ആവേശത്തിൽ ശർമ്മയും . ശ്വാസമടക്കിപ്പിടിച്ച് സ്റ്റേഡിയം. യോർക്കർ എറിയാൻ ശ്രമിച്ച ശർമ്മയ്‌ക്ക് പിഴച്ചു.
ഫുൾടോസായിപ്പോയ പന്ത് അതിർത്തി വര കടന്ന് ഗ്യാലറിയിലെത്തിയപ്പോൾ പാകിസ്ഥാൻ ജയിച്ചത് കേവലം ക്രിക്കറ്റ് കളി മാത്രമല്ല . മാനസിക യുദ്ധം കൂടിയായിരുന്നു. ആ മത്സരത്തിനു ശേഷമുള്ള കളികൾ പരിശോധിച്ചാൽ അറിയാം ഇന്ത്യക്ക് മേൽ മിയാൻദാദ് നേടിയ സിക്സർ എത്ര പ്രാധാന്യം അർഹിക്കുന്നതാണെന്ന് .. തുടർന്ന് പല കളികളിലും ഇന്ത്യക്ക് കാലിടറിയതിന്റെ പിന്നിൽ പാകിസ്ഥാന്റെ ഈ മാനസിക വിജയമായിരുന്നു. സച്ചിന്റെ ബാറ്റിംഗും സൗരവ് ഗാംഗൂലിയുടെ പോരാട്ട വീര്യവുമാണ് പിൽക്കാലത്ത് അതിനെ മറികടക്കാൻ ഇന്ത്യയെ സഹായിച്ചത്.
1999 നേപ്പിയറിൽ വച്ച് ഡിയോൺ നാഷിനെ അതിർത്തി വര കടത്തിയ ലാൻസ് ക്ളൂസ്നർ , 2006 ൽ ഹരാരേയിൽ മുഷ്രഫെ മൊർതാസയെ സിക്സറിനു പറത്തി സിംബാബ്‌വെയുടെ ബ്രെണ്ടൻ ടെയ്‌ലർ ,2008 ൽ ട്രിനിഡാഡിൽ വിഖ്യാത ബൗളർ ചമിന്ദവാസിനെ ഗ്യാലറിയിലെത്തിച്ച ശിവ്നാരായൺ ചന്ദർ പോൾ , 2013 ൽ ജെയിംസ് ഫ്രാങ്ക്ളിന്റെ പന്ത് ഒന്നാന്തരമൊരു പുൾ ഷോട്ടിലൂടെ പുറത്തേക്ക് എത്തിച്ച റയാൻ മക്‌ലാറൻ എന്നിവരെല്ലാം വിജയികളുടെ പട്ടികയിലാണ് ..
ഒരു നിമിഷത്തിന്റെ ചെറിയ പിഴവുകളിൽ, എതിരാളിയുടെ ബാറ്റിംഗ് പ്രതിഭയിൽ കാണികളുടെ ശാപവചസ്സുകൾ ഏൽക്കേണ്ടി വന്ന പാവം ബൗളർമാർ പരാജയപ്പെട്ടവരുടെ പട്ടികയിലും .പരാജയപ്പട്ടികയിൽ അവസാന പേരുകാരനായി ഇന്നലെ സൗമ്യ സർക്കാർ . ദിനേഷ് കാർത്തിക്ക് വിജയപ്പട്ടികയിലും .
ക്രിക്കറ്റെന്നാൽ അതാണ് . ആരു പരാജയപ്പെട്ടാലും ആരു വിജയിച്ചാലും അനിശ്ചിതത്വത്തിന്റെ സൗന്ദര്യം പകർന്നു നൽകാൻ അതൊരിക്കലും പരാജയപ്പെടാറില്ല