പാലക്കാട് : ജില്ലയിൽ അനധികൃത ക്വാറികളുടെ പ്രവർത്തനം വ്യാപകമാകുന്നു , കുഴൽമന്ദം , എരുമയൂർ പഞ്ചായത്തുകളിലായി നിയമങ്ങൾ ലംഘിച്ച് ഖനനം നടത്തുന്നത് ഏഴോളം ക്വാറികൾ , മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ക്വാറികൾ പ്രവർത്തിക്കുന്നത് എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ ജനം ടിവിക്ക് ലഭിച്ചു .
ദിവസങ്ങൾക്കുള്ളിൽ ഒരു മല പോലും ഇടിച്ചു പൊടിച്ച് അപ്രത്യക്ഷ്യമാക്കുന്ന തരത്തിൽ നിരവധി ക്വാറികളാണ് കുഴൽമന്ദം , കുത്തനൂർ എരുമയൂർ തുടങ്ങിയ പഞ്ചായത്തുകളിൽ പ്രവർത്തിയ്ക്കുന്നത് . പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന ഇത്തരം ക്വാറികളുടെ പ്രവർത്തനാനുമതിയെ ക്കുറിച്ച് അന്വേഷിച്ച് ചെല്ലുമ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് . പല ക്വാറികളും ഖനനം നടത്തുന്നത് നിയമങ്ങൾ പാലിക്കാതെയും , ആവശ്യമായ മുൻകരുതലുകൾ എടുക്കാതെയുമാണ് .
വനത്തോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ ഖനനം നടത്തുന്നതിന് വനംവകുപ്പിന്റെ അനുമതി ആവശ്യമാണ് , എന്നാൽ പ്രദേശത്തെ സ്റ്റാർ ഗ്രനേറ്റ് എന്ന സ്ഥാപനം ഉൾപ്പടെയുള്ള ക്വാറികൾ വനം വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു . വനത്തിന്റെ അതിർത്തി രേഖപ്പെടുത്തിയിട്ടുള്ള ജണ്ടകൾക്ക് 50 മീറ്റർ അകലെ വരെയേ ഖനനം നടത്താവൂ എന്ന് നിയമമുണ്ടെങ്കിലും പല ക്വാറികളും ജണ്ട പൊളിച്ച് നീക്കിയാണ് ഖനനം നടത്തുന്നത് . ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അനധികൃത ക്വാറികളുടെ പ്രവർത്തനം തുടരുകയാണ് .