ചെങ്ങന്നൂർ: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുന്‍പ് തന്നെ ഇലക്ഷന് ചൂടിലേക്ക് അമർന്നിരിക്കുകയാണ് ചെങ്ങന്നൂര്‍. മൂന്ന് മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പ് ചിത്രം ഏകദേശം പൂര്‍ണമായിരിക്കുകയാണ്.
ചെങ്ങന്നൂരിലെ ആകെ വോട്ടര്‍മാര്‍ 1,88,702പേര്, ഇതില്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 1,00,907 വനിതകള്‍. 87,795 പുരുഷന്മാര് ആണ് മണ്ഡലത്തില്‍ ഉള്ളത്. നായര്‍ ക്രിസ്ത്യന്‍ ഈഴവ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കം ഉള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. 32% നായർ വോട്ടുകള്‍ ഉള്ളപ്പോള്‍ ക്രിസ്ത്യൻ വിഭാഗത്തിന് 30 ശതമാനവും ഇഴവ വിഭാഗത്തിന് 24% ശതമാനം വോട്ടും ഉണ്ട്.
തെരഞ്ഞെടുപ്പ് തീയതി ഓദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ചെങ്ങന്നൂരില്‍ കളം ഒരുങ്ങി കഴിഞ്ഞു. ശക്തമായ ത്രികോണ മത്സരത്തിനായി. എല്‍ഡിഎഫിന് വേണ്ടി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് രംഗത്ത് ഇറങ്ങിയപ്പോള്‍ യുഡിഎഫിന് വേണ്ടി അഡ്വ. ഡി വിജയകുമാറാണ് കളത്തിലിറങ്ങുന്നത്. എന്‍ഡിഎയ്ക്ക് വേണ്ടി ബിജെപിയുടെ മുതിര്‍ന്ന നേതാവ് അഡ്വ. പി എസ് ശ്രീധരന് പിള്ളയാണ് പോരാട്ടത്തിന് ഇറങ്ങുന്നത്.
മൂന്ന് പേരും ഒരു പോലെ ശക്തര്‍. മണ്ഡലത്തിലെ ഓരോ ആളുകളെയും നേരില്‍ കാണുവാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. എങ്കിലും ചെങ്ങന്നൂരിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.
എന്തായാലും അരയും തലയും മുറുക്കി മൂന്ന് മുന്നണികളും മണ്ഡലത്തില്‍ പ്രചരണം കൊഴുപ്പിക്കുന്നു. ഓരോ വോട്ടും പെട്ടിയില്‍ ആക്കാന്‍ .