ന്യൂഡൽഹി ; രാജ്യ തലസ്ഥാനത്തെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കും വിധത്തിലുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാൻ കാലതാമസം വരുത്തിയ അരവിന്ദ് കെജ്രിവാൾ സർക്കാരിന് സുപ്രീം കോടതി വക ശാസനയും,പിഴയും.
അന്തരീക്ഷ മലിനീകരണം,നഗരത്തിലെ താമസ കേന്ദ്രങ്ങളിൽനിന്നു ഭക്ഷണശാലകളും പബ്ബുകളും നീക്കം ചെയ്യൽ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി സർക്കാരിന് 50,000 രൂപ പിഴ ചുമത്തിയത്.
ഇത്തരം കാര്യങ്ങളിൽ സർക്കാർ അലംഭാവം കാട്ടുകയാണെന്ന് കോടതി നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്ന അവസരങ്ങളിൽ നീതിയുക്തമല്ലാത്ത കാരണങ്ങൾ നിരത്തി സർക്കാർ രക്ഷപെടുകയാണ് പതിവ്.
ജനങ്ങളുടെ ആരോഗ്യത്തെ തകർക്കും വിധത്തിൽ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം നാൾക്കു നാൾ വർദ്ധിക്കുന്നു.തലസ്ഥാന നഗരിയിലെ അനധികൃത നിർമാണങ്ങൾ സീൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തെളിവുകൾ നൽകുന്നതിലും സർക്കാർ വീഴ്ച്ച വരുത്തിയതായി കോടതി നിരീക്ഷിച്ചു.
ഡല്‍ഹി മാസ്റ്റര്‍ പ്ലാന്‍ ഇനി ഭേദഗതി ചെയ്യരുതെന്ന് ഡി.ഡി.എ.യോട് സുപ്രീംകോടതി ഈമാസം ആറിന് സർക്കാരിന് നിർദേശം നൽകിയിരുന്നു.ഭേദഗതിയുമായി മുന്നോട്ടുപോകുമ്പോള്‍ പാരിസ്ഥിതികാഘാതം, ഗതാഗതക്കുരുക്ക്, സുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ പരിശോധിച്ചിരുന്നോയെന്നും കോടതി ചോദിച്ചിരുന്നു.ഇതിലൊന്നും സർക്കാർ പ്രതികരിച്ചിട്ടില്ലെന്നും കോടതി പ്രസ്താവിച്ചു