ക്രൈസ്റ്റ്ചർച്ച് : ന്യൂസിലാൻഡ് ബൗളിംഗിൽ വെള്ളം കുടിച്ച ഇംഗ്ളണ്ടിന് കരുത്തായി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോ. ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനമാണ് ഇംഗ്ളണ്ടിന്റെ രക്ഷകനായി ബെയർസ്റ്റോ എത്തിയത്.
ടിം സൗത്തിയുടേയും ട്രെൻഡ് ബോൾട്ടിന്റെയും മാരക ബൗളിംഗിൽ ചുവടുറപ്പിക്കാൻ കഴിയാതെ ഇംഗ്ളണ്ട് ബാറ്റ്സ്മാന്മാർ പവലിയൻ കയറിയപ്പോൾ 97 റൺസുമായി ബെയർസ്റ്റോ ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു.
അഞ്ചുവിക്കറ്റിന് 94 റൺസ് എന്ന നിലയിൽ ഇംഗ്ളണ്ട് പതറുമ്പോഴാണ് ബെയർസ്റ്റോ ക്രീസിലെത്തിയത്. ബെൻ സ്റ്റോക്സിനൊപ്പം രക്ഷാപ്രവർത്തനം ആരംഭിച്ച ബെയർസ്റ്റോ ആറാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു. പിന്നീടു വന്ന സ്റ്റുവർട്ട് ബ്രോഡ് പെട്ടെന്ന് മടങ്ങിയെങ്കിലും മാർക്ക് വുഡുമായി ചേർന്ന് ബെയർസ്റ്റോ അടുത്ത അർദ്ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി.
ഇതിനിടയിലായിരുന്നു കോളിൻ ഗ്രാൻഡ്‌ഹോമിന്റെ ബൗൺസർ ബെയർസ്റ്റോയുടെ ഹെൽമറ്റ് തെറിപ്പിച്ചത്. 58 റൺസുമായി ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം . മിഡിൽ സ്റ്റമ്പിൽ പിച്ച് ചെയ്ത ഷോർട്ട് പിച്ച് പന്ത് ഹുക്ക് ചെയ്യാൻ വിഫല ശ്രമം നടത്തിയ ബെയർസ്റ്റോയുടെ ഹെൽമറ്റിലാണ് പന്തു കൊണ്ടത്. ക്ളിപ്പ് വിട്ട ഹെൽമറ്റ് ഇളകി താഴെ വീഴുകയായിരുന്നു.
https://youtu.be/Rwbl7pd5hyI
കളി അവസാനിക്കുമ്പോൾ ഇംഗ്ളണ്ട് 8 വിക്കറ്റിന് 290 റൺസ് എന്ന നിലയിലാണ് . 11 ഫോറുകളും ഒരു സിക്സറുമായി 97 റൺസ് നേടിയ ബെയർസ്റ്റോവും 10 റൺസുമായി ലീച്ചുമാണ് ക്രീസിൽ.ടിം സൗത്തി അഞ്ചു വിക്കറ്റ് നേടി.
ആദ്യ ടെസ്റ്റിൽ ഒരു ഇന്നിംഗ്സിനും 49 റൺസിനും തോറ്റ ഇംഗ്ളണ്ടിന് ഈ കളി നിർണായകമാണ് .