കൊൽക്കത്ത: ഇന്ത്യൻ കാൽപ്പന്തിന്‍റെ ഹൃദയഭൂമിയിൽ കേരള ഫുട്ബോളിന് ഈസ്റ്റർ ദിനത്തിൽ ഉയിർത്തെഴുന്നേൽപ്പ്. 14 വർഷത്തിനു ശേഷമുള്ള കേരളത്തിന്‍റെ സന്തോഷ് ട്രോഫി വിജയത്തെ ഒറ്റവരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം. എന്നും സ്ഥിരതയാർന്ന പ്രകടനം കാഴചവയ്‌ക്കുന്ന ബംഗാളിനെ അവരുടെ മണ്ണിൽ മുട്ടുകുത്തിച്ച് നേടിയ കിരീടത്തിന് തിളക്കം ഏറെയാണ്.
കളി തുടങ്ങിയ ആദ്യ മിനിറ്റുകളിൽ തന്നെ ബംഗാളിന്‍റെ ആക്രമണമായിരുന്നു. ഒൻപതാം മിനിറ്റിൽ ബോക്സിന് തൊട്ടടുത്ത് നിന്നും സീസണെടുത്ത ലക്ഷ്യം തെറ്റിയ ഫ്രീ-കിക്കായിരുന്നു കേരളത്തിന് ലഭിച്ച ആദ്യ അവസരം.
എന്നാൽ 19-ാം മിനിറ്റിൽ ബംഗാളിന്‍റെ പാഴായ മുന്നേറ്റത്തിനൊടുവിൽ നടത്തിയ പ്രത്യാക്രമണമാണ് കേരളത്തിന്‍റെ ആദ്യ ഗോളിന് വഴി വച്ചത്. മധ്യരേഖയ്‌ക്കടുത്ത് നിന്നും സീസൺ നൽകിയ പാസുമായി മുന്നേറിയ ജിതിൻ എം.എസിന്‍റെ പ്ലേസ്മെന്‍റ് ഗോൾകീപ്പറേയും മറികടന്ന് വലയിൽ. കേരളം 1-0.
തുടർന്ന് ഇരു ടീമുകളുടേയും ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞതായിരുന്നു മത്സരം. അതിനിടെ ചില സുവർണാവസരങ്ങൾ കേരളം പാഴാക്കി. രണ്ടാം പകുതിയിൽ ഒരൽപ്പം പ്രതിരോധത്തിലേക്ക് പോയത് കേരളത്തിന് വിനയായി. ഇത് മുതലെടുത്ത് മുന്നേറിയ ബംഗാൾ 68-ാം മിനിറ്റിൽ ജിതേൻ മുർമുവിലൂടെ സമനില ഗോൾ കണ്ടെത്തി. നിശ്ചിത സമയത്ത് ഇരു ടീമും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.
ഏറെ നാടകീയത നിറഞ്ഞ അധിക സമയത്ത് രാജന്‍ ബര്‍മന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബംഗാള്‍ പത്ത് പേരായി ചുരുങ്ങി. ഒടുവില്‍ മത്സരം അവസാനിക്കാന്‍ നാല് മിനിറ്റ് ബാക്കി നിൽക്കെ ബിപിൻ തോമസ് മനോഹരമായൊരു ഹെഡ്ഡറിലൂടെ കേരളത്തെ മുന്നിലെത്തിച്ചു.
എന്നാല്‍ അതേ നാണയത്തില്‍ ബംഗാള്‍ തിരിച്ചടിച്ചു. തിര്‍തങ്കര്‍ സര്‍ക്കാറിന്റെ സുന്ദരമായ ഫ്രീ കിക്ക് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലെത്തിച്ചു. ടൂണമെന്‍റിലുടനീളം മികച്ച ഫോം പുലർത്തിയ മിഥുൻ എന്ന ഗോളിയിൽ വലിയ പ്രതീക്ഷ വച്ചുപുലർത്തിയ കേരളത്തിന് തെറ്റിയില്ല. ബംഗാളിന്‍റെ ആദ്യ രണ്ട് കിക്കും തടുത്തിട്ട് മിഥുൻ കേരളത്തിന്‍റെ ഹീറോയായി. രാഹുൽ രാജും ജിതിൻ ഗോപാലും ജസ്റ്റിനും സീസണും ലക്ഷ്യം കണ്ടതോടെ കേരളത്തിന് ആറാം കിരീടം സ്വന്തമായി.
കോച്ച് സതീവൻ ബാലന്‍റെ കീഴിൽ ഒരൊറ്റ യൂണിറ്റായി പ്രവർത്തിച്ച കേരളം ഒത്തൊരുമയുടെ പ്രതീകമായി ടൂർണമെന്‍റിൽ ഉടനീളം നിലനിന്നു. ടീം പരാജയമറിയാതെ കിരീടം ചൂടിയപ്പോൾ അതിൽ വലിയ ക്രെഡിറ്റ് കോച്ചിന് അർഹതപ്പെട്ടതാണ്. ടീമിനെ സ്വന്തം കഴിവിൽ വിശ്വസിക്കാനും സമ്മർദ്ദത്തെ അതിജീവിക്കാനും നിർസ്വാർത്ഥമായി കളിക്കാനും അദ്ദേഹം പഠിപ്പിക്കുകയായിരുന്നു. സ്റ്റാറുകളില്ലാതെ അണിനിരന്ന ടീമിനെ ഒന്നടങ്കം സൂപ്പർ സ്റ്റാറുകളാക്കുകയായിരുന്നു സതീവൻ ബാലൻ എന്ന പരിശീലകൻ.