ഗോൾഡ് കോസ്റ്റ്: ഇരുപത്തിയൊന്നാം കോമൺവെൽത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നാളെ തുടക്കം. 71 രാജ്യങ്ങളിലെ കായിക താരങ്ങൾ പങ്കെടുക്കുന്ന കായിക പോരാട്ടത്തിൽ, ഇന്ത്യയ്‌ക്കായി 225 താരങ്ങൾ മാറ്റുരയ്‌ക്കും. 18 വേദികളിലായി നടക്കുന്ന മത്സരങ്ങൾ 15 ന് അവസാനിക്കും.
71 രാജ്യങ്ങൾ, 60000 ഓളം അത്‍ലറ്റുകൾ… ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിന് ഇനി കായിക വസന്തം. ഗെയിംസിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നാളെ നടക്കുമെങ്കിലും വ്യാഴാഴ്ച മാത്രമെ മത്സരങ്ങൾക്ക് തുടക്കമാകൂ. 18 വേദികളിലായാണ് കായിക പോരാട്ടങ്ങൾ അരങ്ങേറുന്നത്.
ബാഡ്മിന്‍റൺ, ബാസ്കറ്റ് ബോൾ, ബോക്സിംഗ്, ഹോക്കി, ലോൺ ബോൾ, നെറ്റ് ബോൾ സ്ക്വാഷ്, നീന്തൽ, ജിംനാസ്റ്‍റിക്, ടേബിൾ ടെന്നീസ്, ട്രയാത്തലൺ, ഭാരോദ്വഹനം എന്നീ മത്സരങ്ങൾ ആദ്യ ദിനം അരങ്ങേറും. ആദ്യ ദിനത്തിൽ തന്നെ 19 ഇനങ്ങളിൽ ജേതാക്കളെ അറിയാം. അത്‍ലറ്റിക് മത്സരങ്ങൾക്ക് എട്ടാം തീയതി തുടക്കമാകും. മെഡൽ പട്ടികയിൽ മുന്നേറ്റം ലക്ഷ്യമിടുന്ന ഇന്ത്യ 225 അംഗ ടീമിനെയാണ് അണിനിരത്തുന്നത്.
28 അംഗ അത്‍ലറ്റിക് സംഘത്തിൽ 10 മലയാളികൾ മാറ്റുരയ്‌ക്കും. ബാഡ്മിന്‍റണിൽ പിവി സിന്ധു, സൈന നെഹ്‍വാൾ, കെ ശ്രീകാന്ത്, ഗുസ്തിയിൽ സാക്ഷി മാലിക്, ബോക്സിംഗിൽ മേരി കോം, വികാസ് കൃഷ്ണൻ, ഷൂട്ടിംഗിൽ ജിത്തു റായ്, മെഹുലി ഘോഷ്, അത്‍ലറ്റിക്സിൽ നീരജ് ചോപ്ര, വി നീന, നയനാ ജയിംസ്, ഭാരോദ്വഹനത്തിൽ സഞ്ജിതാ ചാനു എന്നീ താരങ്ങൾ ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷ നൽകുന്നു.
പി വി സിന്ധുവാണ് ഇന്ത്യയുടെ ദേശീയ പതാകയേന്തുക. അഞ്ചാം തവണയാണ് ഓസ്ട്രേലിയ കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യമരുളുന്നത്.