ഗോൾഡ് കോസ്റ്റ്: 21-ാമത് കോമൺവെൽത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ തുടക്കമായി. കരാറ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ചരിത്രവും വർത്തമാനവും സംസ്കാരവും ഇഴചേർന്ന പ്രൗഢമായ കലാപരിപാടികൾ അരങ്ങേറി. മാർച്ച്പാസ്റ്റിൽ ബാഡ്മിന്‍റൺ താരം പി വി സിന്ധു ഇന്ത്യൻ പതാകയേന്തി.
ഭൂകണ്ഡങ്ങളിലൂടെയുള്ള യാത്രയുടെ ദൃശ്യാവിഷ്കാരത്തോടെയാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കമായത്. സയിബായി ദ്വീപിൽ നിന്നുള്ള ഗോത്ര വർഗ്ഗക്കാരുടെ നിലനിൽപ്പും ഭാവിയും പ്രതിപാതിക്കുന്ന ഈഗിൾ ഡാൻസായിരുന്നു ആദ്യമരങ്ങേറിയ കലാരൂപം. ഗാന നൃത്തങ്ങളുടെ അകമ്പടിയോടെ വെയിൽസ് രാജകുമാരനും ഡച്ചസ് ഓഫ് കോൺവാളും ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുളും സംഘാടക സമിതി അംഗങ്ങളും വേദിയിലെത്തി.
2014 ഗെയിംസിന് ആതിഥ്യമരുളിയ സ്കോട്‍ലൻഡിന്‍റെ താരങ്ങളാണ് മാർച്ച്പാസ്റ്റിൽ ആദ്യം അണിനിരന്നത്. തുടർന്ന് 71 ടീമുകളും അവരവരുടെ ദേശീയ പതാകയ്‌ക്ക് പിന്നിലായി മാർച്ച് ചെയ്തു. ബാഡ്മിന്‍റൺ താരം പിവി സിന്ധുവാണ് ഇന്ത്യൻ പതാകയേന്തിയത്. ഒളിമ്പിക് മെഡൽ ജേതാക്കളായ സുശീൽ കുമാറും മേരി കോമും ഉൾപ്പെടുന്ന 225 അംഗ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വിജയാശംസകൾ നേർന്നു. കഠിനാദ്ധ്വാനം ചെയ്ത താരങ്ങൾക്ക് മികവ് പ്രകടിപ്പിക്കാനുള്ള ഉജ്ജ്വല വേദിയാണ് കോമൺവെൽത് ഗെയിംസ് എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇനി പോരാട്ടങ്ങളുടെ 11 ദിനരാത്രങ്ങൾ. 23 ഇനങ്ങളിലെ 275 സ്വർണപ്പതക്കങ്ങൾക്കായി 4500ൽപ്പരം താരങ്ങളാണ് മാറ്റുരയ്‌ക്കുന്നത്. നാളെ നടക്കുന്ന വനിതകളുടെ ട്രയാത്‍ലണിലാണ് ആദ്യ മെഡൽ നിർണയിക്കുക. ഇത് അഞ്ചാം തവണയാണ് ഓസ്ട്രേലിയ കോമൺവെൽത്ത് ഗെയിംസിന് ആതിഥ്യമരുളുന്നത്.