മൊഹാലി: ഐപിഎൽ പതിനൊന്നാം സീസണിന് ശനിയാഴ്ച തുടക്കമാകും. എട്ടാം തീയതി നടക്കുന്ന സീസണിലെ ആദ്യ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് – ഡെൽഹി ഡെയർ ഡെവിൾസിനെ നേരിടും. ഓൾറൗണ്ടർമാരുടെ മികവിൽ വിശ്വാസമർപ്പിച്ചാണ് പഞ്ചാബ് ഇത്തവണ ഇറങ്ങുന്നത്.
മിന്നും താരങ്ങളേറെയുണ്ടായിട്ടും, രണ്ട് തവണ പ്ലേ ഓഫിലെത്തിയിട്ടും കിരീടത്തിലെത്താനായിട്ടില്ല ഇനിയും പഞ്ചാബിന്. ആദ്യ സീസണിൽ ഐക്കൺ താരം യുവരാജ് സിംഗ് നയിച്ച ടീം പ്ലേ ഓഫോളമെത്തി. 2010ൽ പിന്നാക്കം പോയ ടീം വീണ്ടും പ്ലേ ഓഫിലെത്തിയെത് 2014 ൽ. ജോർജ് ബെയ്‍ലിയുടെ സംഘത്തിൽ പടനയിച്ചത് സേവാഗും, സാഹയും മില്ലറും മാക്സ്‍വെല്ലുമൊക്കെ. കലാശപ്പോരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് മൂന്ന് വിക്കറ്റിന് തോൽവിയുമായി മടക്കം.
ഒത്തുകളിവിവാദവും ഇതിനിടെയെത്തി. അലകും പിടിയും മാറ്റിയാണ് ഇത്തവണ പോരാട്ടത്തിന് പഞ്ചാബ് ഇറങ്ങുന്നത്. ടീമിന്‍റെ നായകനായി ആർ അശ്വിൻ എത്തുന്നു. ഇടവേളയ്‌ക്ക് ശേഷമുള്ള യുവരാജ് സിംഗിന്‍റെ മടങ്ങി വരവും ക്രിസ് ഗെയ്‍ലിന്‍റെ ടീം പ്രവേശനവും ലോകേഷ് രാഹുലിന്‍റെ 11 കോടി മൂല്യവുമൊക്കെ ഏറെ ചർച്ചയായി.
അരോൺ ഫിഞ്ചും ക്രിസ് ഗെയ്‍ലും മായങ്ക് അഗർവാളുമുപ്പെട്ട മുന്നേറ്റ നിരയും ഡേവിഡ് മില്ലറും കരുൺ നായരും യുവിയുമുൾപ്പെട്ട മധ്യനിരയും ഏറെ ശക്തം. എന്നാൽ ടീമിന്‍റെ മുന്നേറ്റത്തിന് പ്രതീക്ഷയേകുന്നത് ഓൾറൗണ്ടർമാരാകാനാണ് സാധ്യത.
ബാറ്റിംഗ് വെടിക്കെട്ടിന് ഊർജം പകരാൻ പരിശീലനക്കുപ്പായത്തിൽ വീരേന്ദർ സേവാഗുമുണ്ട് പഞ്ചാബിന്.