തൃശൂർ ; വിനായകൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ പൊലീസുകാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് കുടുംബം . ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുമെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
കഴിഞ്ഞ ജൂലൈ 18 നാണ് ദലിത് യുവാവായ വിനായകൻ ആത്മഹത്യ ചെയ്തത്.പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റതിനെ തുടർന്നാണ് വിനായകന്റെ ആത്മഹത്യയെന്നാണ് കുടുംബത്തിന്റെ പരാതി.
വിനായകൻ മരിച്ച് 9 മാസം പിന്നിട്ടിട്ടും കുറ്റക്കാരെ പിടികൂടിയിട്ടില്ല. വിനായകന്റെ മരണത്തെക്കുറിച്ച് ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചിന്റെ ആദ്യ സംഘവും അന്വേഷിച്ചിരുന്നു.
വിനായകന്റെ മരണത്തിൽ അച്ചടക്ക നടപടി നേരിട്ട പൊലീസുകാര്‍ കുറ്റക്കാരല്ലെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സാജൻ, ശ്രീജിത് എന്നീ പൊലീസുകാരുടെ സസ്പെന്ഷൻ പിന്‍വലിക്കുകയും ചെയ്തു.
അതേസമയം, വിനായകന് ക്രൂര മര്‍ദനമേറ്റെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൈം ബ്രൈഞ്ച് എസ്പി ഉണ്ണിരാജന്റെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. എന്നാൽ നിലവിൽ അന്വേഷണത്തിന്റെ പുരോഗതികളൊന്നും വിനായകന്റെ കുടുംബത്തിന് അറിയില്ല.