ഗുജറാത്ത് , ത്രിപുര തെരഞ്ഞെടുപ്പു വിശകലനങ്ങളിലൂടെ ശ്രദ്ധേയരായ സവ്യസാചി & ടീമിന്റെ കർണാടക തെരഞ്ഞെടുപ്പ് വിശകലനം ജനം ടിവി ഓൺലൈനിൽ പരമ്പരയായി പ്രസിദ്ധീകരിക്കുന്നു
—————————————————————————————————————————————-
തെക്കൻ കർണ്ണാടകയിൽ ബാംഗ്ലൂരിലെ 28 മണ്ഡലങ്ങളും, ഓൾഡ് മൈസൂരു-കോളാർ മേഖലകളിലെ 61 മണ്ഡലങ്ങളുമാണ് ഉൾപ്പെടുന്നത്. 2013 ൽ കോൺഗ്രസ് തരംഗത്തിനിടയിലും ബാംഗ്ലൂർ മേഖലയിൽ നിന്നും BJP ക്ക് 14 സീറ്റുകൾ നേടാനായിരുന്നു. INC 11 സീറ്റുകളും, JDS 3 സീറ്റുകളുമാണ് ഇവിടെ നിന്നും നേടിയത്. എന്നാൽ ഓൾഡ് മൈസൂരു-കോളാർ മേഖലയിലെ 61 സീറ്റുകളിൽ 4 എണ്ണം മാത്രമാണ് BJP ക്ക് നേടാനായത്. കോൺഗ്രസ് 27 സീറ്റുകളും, JDS 26 സീറ്റുകളും, മറ്റുള്ളവർ 4 സീറ്റുകളുമാണ് നേടിയത്. കാലങ്ങളായി ഈ മേഖല INC-JDS ശക്തികേന്ദ്രങ്ങളാണ്.
ഇത്തവണയും കാര്യങ്ങൾ വ്യത്യസ്തമല്ല. വൊക്കലിംഗ വിഭാഗത്തിന് നിർണ്ണായക സ്വാധീനമുള്ള ഈ മേഖലയിൽ അതിശക്തമായ മത്സരമാണ് ജെഡിഎസ് കാഴ്ചവെക്കുന്നത്. സിദ്ധരാമയ്യ മത്സരിക്കുന്ന ചാമുണ്ഡേശ്വരിയടക്കമുള്ള മണ്ഡലങ്ങളിൽ JDS കോൺഗ്രസിന്നുയർത്തുന്ന വെല്ലുവിളി ചെറുതല്ല.
ഈ ലേഖനം എഴുതുമ്പോഴുള്ള അവസ്ഥ വെച്ച് ചാമുണ്ഡേശ്വരിയിൽ സിദ്ധരാമയ്യ അൽപ്പം പുറകിലാണ്. ദേവഗൗഡയും- കുമാരസ്വാമിയും, സിദ്ധരാമയ്യയുമായുള്ള ‘വ്യക്തിവിരോധം’ കുപ്രസിദ്ധമാണ്. ഇതിന്റെ പേരിൽ സിദ്ധരാമയ്യയെ തോൽപ്പിക്കാനായി കൈ-മെയ് മറന്ന് പോരാടുകയാണ് JDS
BJP ഈ മേഖലയിൽ നേരിടുന്ന പ്രധാന പ്രശ്നം തലയെടുപ്പുള്ള നേതാക്കളുടെ അഭാവമാണ്. വൊക്കലിംഗ സമുദായത്തിനു പുറമെ, കുറുബ-മറ്റ് ഒബിസി വിഭാഗങ്ങൾ- SC- ST -മുസ്ലിം വിഭാഗങ്ങൾ എന്നിവർക്കും നിർണ്ണായക സ്വാധീനമുള്ള മണ്ഡലങ്ങൾ ഇവിടെയുണ്ട്. BJPയുടെ സ്ഥാനാർത്ഥികളായി പല മണ്ഡലങ്ങളിലും മത്സരിക്കുന്നത് JDSൽ നിന്നും INC യിൽ നിന്നും കൂറുമാറി വന്നവരാണ്.
സംഘടനാപരമായി ഇവിടത്തെ പല മണ്ഡലങ്ങളിലും BJP ദുർബ്ബലരാണ് എന്നതാണിത് കാണിക്കുന്നത്. എങ്കിലും ഇത്തവണ ഈ 61 മണ്ഡലങ്ങളിൽ 16 എണ്ണത്തിൽ നല്ല മത്സരം കാഴ്ചവെക്കുവാൻ പാർട്ടിക്കായിട്ടുണ്ട്. ഇതിൽ 12 ഇടത്ത് വിജയിക്കുവാനായുള്ള തരത്തിലുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ട്. എങ്കിലും ഞങ്ങളുടെ സർവ്വെകളിലൂടെ മനസ്സിലാക്കാനായത് 8 ഇടത്ത് BJPക്ക് മുൻതൂക്കമുണ്ടെന്നാണ്. മോദിയുടെ റാലികൾ ഈ മേഖലയിൽ പാർട്ടിക്ക് ആശ്വാസമാകുന്നുണ്ട്.
അതേ സമയം JDS നേടുന്ന ഓരോ സീറ്റും INC ക്ക് ഒരു സീറ്റ് നഷ്ടപ്പെടുമെന്നത് കണ്ട് പല മണ്ഡലങ്ങളിലും BJP JDS നെ സഹായിക്കുവാൻ ദുർബ്ബലരായ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുകയാണെന്ന ആരോപണം INC ഉയർത്തുന്നുണ്ട്.
ഈ മേഖലയിലെ JDS പ്രവർത്തകർക്ക് INC യോട് ശക്തമായ വിരോധമുണ്ടെന്ന് അവരുമായി സംസാരിച്ചതിലൂടെ ഞങ്ങളുടെ ടീമിന് മനസ്സിലാക്കുവാനായി.
ഇവിടെ നിന്ന് 40 സീറ്റുകളെങ്കിലും നേടാനായില്ലെങ്കിൽ INC ക്ക് 100 സീറ്റുകൾ മറികടക്കാനാകില്ലെന്ന് നേതാക്കൾ മനസ്സിലാക്കിയിട്ടുണ്ട്. രാഹുലിന്റെ റാലികൾക്ക് നല്ല ജനപങ്കാളിത്തം ഇവിടങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ കുമാരസ്വാമിയുടെ റാലികളിലും വൻ ജനക്കൂട്ടമായിരുന്നു. ഇപ്പോഴത്തെ സ്ഥിതിവെച്ച് 22 ഇടത്ത് INC യും 21 ഇടത്ത് JDS ഉം മുന്നിൽ നിൽക്കുമ്പോൾ 10 ഇടത്ത് ഒപ്പത്തിനൊപ്പമാണിവർ. 8 ഇടത്ത് BJP ക്ക് മുൻതൂക്കമുണ്ട്.
എന്നാൽ, ബാംഗ്ലൂർ മേഖലയിൽ INC ക്ക് കഴിഞ്ഞ തവണ ലഭിച്ച 11 സീറ്റുകൾ നിലനിർത്താനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. BJP ക്കും 4 മണ്ഡലങ്ങളിൽ MLA മാർക്കെതിരായ വികാരവും, റിബൽ പ്രശ്നങ്ങളും നേരിടേണ്ടി വരുന്നുണ്ട്.
മോദിയുടെ റാലികൾ ഈ മേഖലയിലെ ‘ന്യൂട്രൽ’ വോട്ടുകളിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. എങ്കിലും ബാംഗ്ലൂർ മേഖലയിലെ വികസന പ്രശ്നങ്ങളും കുറഞ്ഞ വോട്ടിങ്ങ് ശതമാനവും മറികടക്കുകയെന്നതാണ് ഇരു പാർട്ടികളും നേരിടുന്ന പ്രധാന പ്രശ്നം. ഈ മേഖലയിൽ JDS അത്രകണ്ട് ശക്തരല്ല.
ചില മണ്ഡലങ്ങളിൽ നേരിടുന്ന പ്രശ്നം മറികടക്കാനും, ഈ മേഖലയിലെ വോട്ടിങ്ങ് ശതമാനം (2013 ൽ 52%) വർദ്ധിപ്പിക്കാനുമായാൽ BJP ക്ക് 20 സീറ്റുകളെന്ന ലക്ഷ്യം മറികടക്കാനായേക്കും. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ 16-18 സീറ്റുകൾക്കാണ് സാധ്യതയെന്നാണ് ഞങ്ങളുടെ അനുമാനം.