ബംഗളൂരു ; ജനങ്ങൾക്ക് കോൺഗ്രസിനെ വേണ്ടെന്ന് തെരഞ്ഞെടുപ്പിൽ തെളിയിച്ചു, എന്നാൽ ജനഹിതമല്ല അധികാരമാണ് വേണ്ടതെന്ന് കോൺഗ്രസും തെളിയിച്ചു.
ഒരു മാറ്റം ലക്ഷ്യമിട്ടാണ് കർണാടകയിലെ ജനങ്ങൾ ഇക്കുറി തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലെത്തിയത്. മേയ് 15ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഒരു പാർട്ടിക്കും സർക്കാരുണ്ടാക്കാൻ വേണ്ട കേവല ഭൂരിപക്ഷം ഇല്ലായിരുന്നു. 104 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.
ജനങ്ങളുടെ ഹിതം അറിഞ്ഞിട്ടും അധികാരം വേണമെന്ന തീരുമാനവുമായി നിന്ന കോൺഗ്രസ് ആരുമായും, കൂട്ടു ചേരാൻ തയ്യാറായിരുന്നു .ഒടുവിൽ നറുക്കു വീണത് ജെഡിഎസിന് ,വാഗ്ദാനം കുമാര സ്വാമിക്ക് മുഖ്യമന്ത്രി പദവി.
രാഹുലിന് കര്‍ണ്ണാടക രാഷ്ട്രീയത്തിന്റെ എബിസിഡി അറിയില്ലെന്നും, ആവശ്യമുള്ള സമയത്ത് മാത്രം ജെഡിഎസിനെ ഉപയോഗിക്കുന്നവരാണ് കോൺഗ്രസ് എന്നും രണ്ടു മാസം മുൻപ് പോലും അഭിപ്രായ പ്രകടനം നടത്തിയിരുന്നു കുമാര സ്വാമി.
ബിജെപി സംസ്ഥാനം ഭരിക്കണമെന്ന ജനവിധിയെ അംഗീകരിക്കാതെ തെരഞ്ഞെടുപ്പില്‍ പരസ്പരം എതിര്‍ത്ത് മത്സരിച്ച കോണ്‍ഗ്രസ്സും ജനതാദള്‍-എസ്സും സഖ്യമുണ്ടാക്കി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചത് ജനവിധിയെ അവഹേളിക്കലാണെന്ന അഭിപ്രായവും അവർ മുഖവിലക്കെടുത്തില്ല.
എന്നാൽ ഏറെ അഭ്യൂഹങ്ങൾക്കും നിയമോപദേശങ്ങൾക്കും ശേഷം രാത്രിയോടെ ഗവർണർ വാജുഭായ് വാലയുടെ ഔദ്യോഗിക അറിയിപ്പ് എത്തി കർണാടക മുഖ്യമന്ത്രിയായി ബി എസ് യെദ്യൂരപ്പക്ക് സത്യപ്രതിജ്ഞ ചെയ്യാം. ഇതിനെതിരെ സുപ്രീം കോടതിയിൽ പോയ കോൺഗ്രസിനോട് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയില്ലെന്ന് കോടതി വ്യക്തമാക്കി.
ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ വേണം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍.
ഇതിനുള്ള സമയപരിധി സര്‍ക്കാരിയ കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുള്ളത് 30 ദിവസം വരെയാണ്. ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണെന്ന് ബൊമ്മൈ കേസില്‍ സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതുമാണ്.
മേയ് 17ന് രാവിലെ ഏകാംഗ മന്ത്രിസഭ യെദ്യൂരപ്പയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്തു. അപ്പോഴേക്കും റിസോർട്ടുകൾ തോറും എം എൽ എ മാരെ മാറ്റുന്ന നാണം കെട്ട രീതിയിലായി കോൺഗ്രസ്. സ്വന്തം അംഗങ്ങളെ പോലും വിശ്വാസമില്ലെന്ന പഴി വേറെ.
ഇതിനിടയിൽ കെ.ജി.ബൊപ്പയ്യ പ്രോടെം സ്പീക്കർ ആകുന്നതിനെതിരെയും കോടതിയെ സമീപിച്ചു.എന്നാൽ പരമോന്നത നീതി പീഠം ആ വാദം തള്ളി.
തുടർന്ന് യെദ്യൂരപ്പയോട് മെയ് 19 ന് വൈകിട്ട് നാലിന് മുൻപ് വിശ്വാസം തെളിയിക്കാൻ കോടതി ആവശ്യപ്പെട്ടു. ഉറ്റ ബന്ധുക്കളോടുപോലും സംസാരിക്കാന്‍ അനുവദിക്കാതെ അജ്ഞാതകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന എംഎല്‍എമാരെ കണ്ടായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷ. ഒടുവിൽ ജനം തള്ളിയവർ കുറുക്കു വഴിയിലൂടെ അധികാരത്തിന്റെ ഇടനാഴിയിലേക്ക് .
എന്നാൽ പുതിയ കൂട്ടുകെട്ട് എത്ര നാൾ മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്ന ആശങ്ക കോൺഗ്രസ് – ജെ ഡി എസ് അംഗങ്ങൾക്കുണ്ട്. മുൻപ് 2007 ൽ യെദ്യൂരപ്പയുടെ പിന്തുണയോടെ കുമാരസ്വാമി കർണാടകയുടെ മുഖ്യമന്ത്രി പദവിയിലെത്തിയിരുന്നു . യെദ്യൂരപ്പ അന്ന് ഉപമുഖ്യമന്ത്രിയുമായി . അന്നുണ്ടാക്കിയ കരാർ അനുസരിച്ച് 20 മാസങ്ങൾക്ക് ശേഷം കുമാരസ്വാമി മുഖ്യമന്ത്രി പദവി യെദ്യൂരപ്പക്ക് കൈമാറണമായിരുന്നു .
എന്നാൽ വാക്ക് പാലിക്കാൻ കുമാരസ്വാമി തയ്യാറായില്ല .ഒടുവിൽ എട്ടു ദിവസത്തിനു ശേഷം യെദ്യൂരപ്പക്ക് രാജി വയ്ക്കേണ്ടി വന്നു.
ജനതാദള്‍ എസ് കാണിച്ച നീതികേട് വോട്ടായി മാറിയപ്പോള്‍ ബിജെപി കര്‍ണാടകയില്‍ വീണ്ടും അധികാരത്തിലേറിയതും, 2008 മെയ് 30 ന് മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു യെദ്യൂരപ്പ അധികാരമേറ്റതും മറ്റൊരു അദ്ധ്യായം.
ഈ രീതിയിൽ ആടിയുലഞ്ഞ് ഈ കൂട്ടുകെട്ട് എത്രനാൾ മുൻപോട്ട് പോകുമെന്ന ആശങ്കയിലാണ് കർണാടകയിലെ വോട്ടർമാർ
എന്തായാലും സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെ രാഷ്ട്രീയപ്രേരിതമായി ഇംപീച്ച് ചെയ്യാന്‍ ശ്രമിക്കുകയും അത് നടക്കില്ലെന്നു വന്നപ്പോള്‍ പിന്മാറുകയും ചെയ്ത കോണ്‍ഗ്രസ്സാണ് ഇപ്പോള്‍ കോടതി ഉത്തരവിന്റെ മഹത്വം വാഴ്ത്തുന്നതെന്നതും എടുത്ത് പറയണം.