ന്യൂഡൽഹി : പ്രധാനമന്ത്രിയേയും മറ്റ് ഏഴു ദേശീയ നേതാക്കളേയും വധിക്കാൻ ഐഎസ്ഐ പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. ഇതിനായി ജെയ്ഷ് ഇ മൊഹമ്മദ് ഭീകരൻ മൗലാന മസൂദ് അസറിനെ നിയോഗിച്ചു. കഴിഞ്ഞ വർഷമാണ് പദ്ധതി തയ്യാറാക്കിയതെന്ന് ഇന്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ട്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു , വിദേശകാര്യമന്ത്രി സുഷമ സ്വരാജ് , ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് , ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി, ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ, ഗോവ മുഖ്യമന്ത്രി മനോഹർ പരീഖർ , ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരെ വധിക്കാനാണ് ഐഎസ്ഐ പദ്ധതിയിട്ടത്.
11 പേരടങ്ങുന്ന ചാവേർ സംഘത്തെയാണ് ആക്രമണത്തിന് നിയോഗിച്ചത്. മസൂദ് അസറിന്റെ സഹോദരൻ ഖാലിദ് അസറാണ് സംഘത്തിന്റെ നേതൃത്വം വഹിക്കുന്നത്. ചിറ്റഗോംഗിലെ ഹാഥ്ഹസാരി മദ്രസയിലായിരുന്നു ഇവർ തമ്പടിച്ചത്. 2017 നവംബറിൽ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായിരുന്നു നിർദ്ദേശമെന്നും റിപ്പോർട്ടിൽ പറയുന്നു.
തങ്ങൾക്കെതിരേയുള്ള ശക്തമായ നടപടികൾ കാരണം കമ്യൂണിസ്റ്റ് ഭീകരരും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലക്ഷ്യം വയ്ക്കുന്നതായുള്ള റിപ്പോർട്ടും പുറത്തു വന്നിരുന്നു. ഭീമ – കൊറേഗാവ് കലാപത്തോടനുബന്ധിച്ച് അറസ്റ്റിലായ കമ്യൂണിസ്റ്റ് ഭീകര സംഘടന അനുകൂലികളിൽ നിന്ന് ലഭിച്ച രേഖയിലാണ് ഈ വിവരം ഉള്ളത്.