കോഴിക്കോട്: കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തിന്റെ ചരിത്രം എഴുതുമ്പോള്‍ പരമേശ്വര്‍ജിയെ മാറ്റിനിര്‍ത്താനാവില്ലെന്ന് മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. തന്റെ പൊതു ജീവിതത്തെ സ്വാധീനിച്ച വ്യക്തിത്വമാണ് അദ്ദേഹമെന്നും കുമ്മനം പറഞ്ഞു. എഴുത്തുകാരനും, ചിന്തകനുമായ പി പരമേശ്വരന് ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതൃത്തിൽ കോഴിക്കോട് സംഘടിപ്പിച്ച സമാദരണ സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമേശ്വര്‍ജിയുമായി വാക്കുകള്‍ക്ക് അതീതമായ ഹൃദയ ബന്ധമാണുള്ളത്. നിലയ്ക്കല്‍ സമരത്തിന്റെ ജീവനാഡി പരമേശ്വര്‍ജിയായിരുന്നു. എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചുകൊണ്ടുള്ള പോരാട്ടമാണ് നിലയ്ക്കലില്‍ നടന്നത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച വൈജ്ഞാനിക ഭൗതികശക്തി പരമേശ്വര്‍ജിയായിരുന്നു. ഓരോ ചര്‍ച്ചകളിലും തീരുമാനങ്ങള്‍ എടുത്തിരുന്നതും നിഷ്കര്ഷ്ച്ചിരുന്നതും പരമേശ്വര്‍ജിയായിരുന്നു.
ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ അതേപടി സ്വാധീനിച്ചതു കൊണ്ടാവണം ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന് എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. മഹാത്മാഗാന്ധിയുടെയും സ്വാമി വിവേകാനന്ദന്റെയും ആശയങ്ങളുടെ നേര്‍ക്കാഴ്ചയാണ് പരമേശ്വര്‍ജിയുടെ ജീവിതമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
കുളത്തൂർ അദ്വൈതാശ്രമം മഠാതിപതി സ്വാമി ചിദാനന്ത പുരി രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്ത കാര്യവാഹ് പി ഗോപാലൻ കുട്ടി മാസ്റ്റർ, ചരിത്രകാരൻ എം ജി എസ് നാരായണൻ തുടങ്ങിയ പ്രമുഖർ ആദരണ ചടങ്ങിൽ സന്നിഹിതരായിരുന്നു. വിചാര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷക്കാലമായി നടത്തി വരുന്ന പി പരമേശ്വരൻ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.