കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറ കരിഞ്ചോലമലയിലുണ്ടായ ദുരന്തത്തിന് ആക്കം കൂട്ടിയത് സമീപ പ്രദേശത്തെ അനധികൃത ജല സംഭരണിയെന്ന് വിദഗ്ദ്ധ സംഘത്തിന്റെ കണ്ടെത്തല്‍. അനുമതിയില്ലാതെ നടത്തിയ നിര്‍മാണത്തില്‍ ഉടമക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച റവന്യൂ- ജിയോളജി അധികൃതര്‍ വ്യക്തമാക്കി.
14 പേരുടെ മരണത്തിനിടയാക്കിയ കോഴിക്കോട് കട്ടിപ്പാറയിലെ ഉരുള്‍പ്പൊട്ടലിന്റെ ആക്കം കൂട്ടിയത് സമീപത്ത് അനധികൃതമായി നിര്‍മിച്ച ജലസംഭരണിയാണെന്നാണ് സ്ഥലം സന്ദര്‍ശിച്ച വിദഗ്ധ സംഘം കണ്ടെത്തിയത്. 1000 ക്യുബിക് ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ ശേഷിയുള്ളതാണ് സംഭരണി. എന്നാല്‍ കൃത്യമായ രേഖകളോ അനുമതിയോ ഇല്ലാതെയായിരുന്നു ഇതിന്റെ നിര്‍മാണം. ഉടമക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വിദഗ്ദ്ധ സംഘം വ്യക്തമാക്കി.
പ്രദേശത്തെ അനധികൃത നിര്‍മാണങ്ങള്‍ക്കും ഖനനത്തിനുമെതിരെ മുമ്പ് നിരവധി തവണ പരാതിപ്പെട്ടിരുന്നതായി നാട്ടുകാരും പറഞ്ഞു. എന്നാല്‍ ദുരന്തത്തിനു ശേഷം മാത്രമാണ് അധികൃതര്‍ നടപടിയ്ക്ക് തയ്യാറായതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
അതേസമയം ദുരന്ത സ്ഥലം സന്ദര്‍ശിച്ച വിദഗ്ധസംഘം സ്ഥിതിഗതികള്‍ വിലയിരുത്തി. അപകട ഭീഷണി ഉയര്‍ത്തുന്ന കൂറ്റന്‍ പാറകള്‍ നീക്കം ചെയ്യുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. ഉരുള്‍പൊട്ടലില്‍ ഇളകി വന്നതും ഇളകാന്‍ സാധ്യതയുള്ളതുമായ മുഴുവന്‍ പാറകളും പൊട്ടിച്ചു നീക്കാനാണ് ജിയോളജി വകുപ്പിന്റെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ചെലവിലായിരിക്കും പാറകള്‍ നീക്കം ചെയ്യുക. പ്രദേശത്തെ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു.