തിരുവനന്തപുരം: 9 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം എഡിജിപിയുടെ മകളുടെ മർദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്കർ ആശുപത്രി വിട്ടു. എഡിജിപിയുടെ മകൾക്കെതിരായ കേസുമായി മുന്നോട്ട് പോകുമെന്നും പൊലീസ് സേനയിൽ തുടരുമെന്നും ഗവാസ്കർ പറഞ്ഞു. സംസ്ഥാന പൊലീസിലെ ദാസ്യപ്പണി പീഡനങ്ങൾ പുറത്തെത്തിച്ചത് ഗവാസ്കറുടെ തുറന്നു പറച്ചിലുകളാണ്.
ജൂണ് 14 വരെ സംസ്ഥാന പൊലീസിൽ ദാസ്യപ്പണി സജീവവും സാധാരണവും ആയിരുന്നു. ബറ്റാലിയൻ എഡിജിപി സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്കറിനെ മർദിച്ച് ആശുപത്രിയിൽ ആക്കിയതിന് പിന്നാലെയാണ് ദാസ്യപ്പണി വിവാദം തുടങ്ങിയത്. എഡിജിപിയുടെ വീട്ടിൽ ദാസ്യപ്പണി സാധാരണമാണെന്നും എഡിജിപിയുടെ ഭാര്യയും മകളും അസഭ്യം പറഞ്ഞധിക്ഷേപിക്കുന്നെന്നും അടിമകളെപ്പോലെ കാണുന്നുവെന്നും ഗവാസ്കർ തുറന്നടിച്ചു. ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും മാദ്ധ്യമ ശ്രദ്ധ നേടിയതോടെ വിവാദം കൊടുമ്പിരിക്കൊണ്ടു. പൊലീസുകരെയും ക്യാമ്പ് ഫോളോവേഴ്സിനെയും ഉപയോഗിച്ചുള്ള ദാസ്യപ്പണികളുടെ കൂടുതൽ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തു വന്നു.
ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ കേസുമായി മുന്നോട്ട് പോകുമെന്നു തന്നെയാണ് ഗവാസ്കറുടെ നിലപാട്. രണ്ട് ദിവസം മാത്രമാണ് ഗവാസ്കർ ജോലിയിലുണ്ടായിരുന്നതെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ സത്യവാങ്മൂലം നൽകിയ എഡിജിപിയുടെ മകളുടെ വാദവും ഗവാസ്കർ തള്ളുന്നു. പൊലീസ് സേനയിൽ തന്നെ തുടരുമെന്നും ആശുപത്രിയിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഗവാസ്കർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
പൊലീസ് അസോസിയേഷനുകൾ പിന്തുണയുമായി രംഗത്തുണ്ടെങ്കിലും തങ്ങൾക്കിഷ്ടമില്ലാത്തവരെ സേനയിൽ നിന്നും ഒഴിവാക്കാൻ എന്തും ചെയ്യുന്ന ഒരു കൂട്ടം ഐപിഎസ് ഉദ്യോഗസ്ഥർ ഗവാസ്കർക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.