പത്തനംതിട്ട : ലൈംഗീക ആരോപണത്തില്‍ ഓര്‍ത്തഡോക്സ് സഭ വൈദീകരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ സര്‍ക്കാരില്‍ നിന്നും പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ്. സഭാ നേതൃത്വത്തിന് മാത്രമാണ് താന്‍ പരാതി നല്‍കിയിട്ടുള്ളത്.
എന്നാല്‍ തന്റെ നീക്കം ഓര്‍ത്തഡോക്സ് സഭക്കെതിരെയെന്ന് വരുത്തി തീര്‍ത്ത് ചിലര്‍ രചിച്ച തിരക്കഥ പ്രകാരമാണ് ഇപ്പോള്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്. വൈദികര്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്താല്‍ നേരിടാന്‍ തന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടെന്നും മല്ലപ്പള്ളി സ്വദേശിയായ പരാതിക്കാരന് പറഞ്ഞു.ഓര്‍ത്തഡോക്സ് സഭാ നേതൃത്വത്തിന് മെയ് 7 നാണ് പരാതി നല്‍കിയതെങ്കിലും ജൂണ്‍ 22 നാണ് അന്വേഷണ കമ്മീഷന് തെളിവെടുപ്പിന് വിളിപ്പിച്ചത്. പരാതി ഇതുവരെ പൊലീസിന് കൈമാറിയിട്ടുമില്ല. . സഭാ നേതൃത്വം രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമിക്കുന്നത്. അതിനാല്‍ നീതി ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് പരാതിക്കാരന് പറഞ്ഞു.
തന്റെ ഭാര്യ സ്വമേധയാ വൈദികര്‍ക്ക് വഴങ്ങുകയായിരുന്നോ അതോ അതിന് പിന്നില്‍ കുമ്പസാരമോ , ഭീഷണിയോ ഉണ്ടോ എന്ന് അന്വേഷണത്തിലൂടെ പുറത്ത് വരണം.വിവാഹത്തിന് മുൻപ് തന്റെ ഭാര്യക്ക് ഓര്‍ത്തഡോക്സ് സഭയിലെ ഒരു വൈദികനുമായി ബന്ധമുണ്ടായിരുന്നെന്നും ഇക്കാര്യം മറ്റൊരു വൈദികനുമുന്നില്‍ കുമ്പസാരിച്ചപ്പോൾ കുമ്പസാര രഹസ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ആ വൈദികന് പീഡിപ്പിച്ചെന്നും ഇതേ വൈദികന് പിന്നീട് രഹസ്യ ഫോട്ടോ പങ്ക് വെച്ചതിനെ തുടര്‍ന്ന് മറ്റ് മൂന്ന് വൈദികര്‍ തന്റെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചെന്നുമാണ് മല്ലപ്പള്ളി സ്വദേശിയായ യുവാവ് ഓര്‍ത്തഡോക്സ് സഭ മെത്രാ പൊലീത്തക്ക് നല്കിയ പരാതിയുടെ ഉള്ളടക്കം.
സംഭവത്തില്‍ നിരണം ഭദ്രാസനത്തിലെ മൂന്നും തിരുവല്ല, ഡല്‍ഹി ഭദ്രാസനങ്ങളില്‍ നിന്ന് രണ്ടും അടക്കം 5 വൈദികരെ സസ്പെന്‍ഡ് ചെയ്തിരുന്നു.