ഇടുക്കി: വനംവകുപ്പിലും ദാസ്യപ്പണിയെന്ന് പരാതി. ഇടുക്കി കുമളി പെരിയാർ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർക്കെതിരെയാണ് വനം മന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. ഓഫീസിൽ നിയമിച്ച ദിവസവേതന ജീവനക്കാരിയെ വീട്ടുജോലിക്ക് ഉപയോഗിച്ചുവെന്നാണ് പരാതി. വനവാസി സ്ത്രീക്കുവേണ്ടി സമർപ്പിച്ച പരാതിയിൽ വനം വകുപ്പിലെ വിജിലന്‍സ് വിഭാഗം തെളിവെടുപ്പ് ആരംഭിച്ചു.
പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷന് ഡപ്യൂട്ടി ഡയറക്ടര്‍ ശില്പാ വി കുമാര്‍ എന്ന ഐഎഫ്എസ് ഉദ്യോഗസ്ഥയ്ക്കെതിരെയാണ് പരാതി. പെരിയാര്‍ കടുവാ സങ്കേതം ഈസ്റ്റ് ഡിവിഷനിലെ ഇക്കോ റേഞ്ചിനുകീഴില്‍ ഡിവിഷന് ഓഫീസായ രാജീവ് ഗാന്ധി സെന്ററിലെ ദിവസ വേതന ജീവനക്കാരി പരാതി ഉന്നയിച്ചത്. പഞ്ചവർണം എന്ന വനവാസി യുവതിക്കു വേണ്ടി പൊതുപ്രവര്ത്തകന് സജിമോന്‍സലീമാണ് വനം വകുപ്പ് മന്ത്രി കെ രാജുവിനും, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്ററ്റും പരാതി നൽകിയത്.
വീട്ട് ജോലികള്‍ ചെയ്യിക്കുന്നതായും, വസ്ത്രങ്ങൾ കഴുകിക്കുന്നതായും, പലചരക്ക് ഉള്‍പ്പെടെയുള്ള സാധനങ്ങൾ വാങ്ങാന്‍ വിടുന്നതായും പരാതിയിൽ പറയുന്നു. ശില്പ വി കുമാർ പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഡപ്യൂട്ടി ഡയറക്ടറായി എത്തിയതു മുതൽ ജോലിചെയ്യിക്കുന്നതായും പരാതിയില്‍ പറയുന്നു. തന്റെയും വനംവകുപ്പില്‍തന്നെ വാച്ചറായി ജോലി ചെയ്യുന്ന മകന്റെയും ജോലി നഷ്ടപ്പെടുമെന്ന് ഭയത്താലാണ് ഇതുവരെ പരാതിപ്പെടാതിരുന്നതെന്നും പഞ്ചവർണം പരാതിയിൽ വ്യക്തമാക്കുന്നു.
ജീവനക്കാരിയെ ദസ്യപ്പണിക്ക് ഉപയോഗിച്ചതിന് ശില്പാ വി കുമാര്‍ ഐഎഫ്സിനെതെിരെ വകുപ്പ് തലനടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് വിജിലന്‍സ് ഉദ്യോഗസ്ഥന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതായാണ് സൂചന.