കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നൽകി. കർദിനാൾ ജോർജ് ആലഞ്ചേരിക്ക് നേരത്തെ പരാതി നൽകിയിരുന്നതായും കന്യാസ്ത്രീ ആവർത്തിച്ചു. ബിഷപ്പിന്റെ മൊഴിയെടുക്കാൻ ജലന്ധറിലേക്ക് പോകുമെന്നും വൈക്കം ഡിവൈഎസ്പി കെ സുഭാഷ് അറിയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയത്. കോട്ടയം കുറവിലങ്ങാട്ടെ മഠത്തിൽ വച്ചായിരുന്നു മൊഴിയെടുപ്പ്. 11 മണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് അഞ്ചു മണിയോടെയാണ് അവസാനിച്ചത്. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നതായി കന്യാസ്ത്രീ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. കർദിനാൾ ജോർജ് ആലഞ്ചേരിക്ക് നേരത്തെ പരാതി നൽകിയിരുന്നതായും കന്യാസ്ത്രീ ആവർത്തിച്ചു.
മജിസ്ട്രേറ്റിന് മുമ്പാകെ കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുക്കാനുള്ള അനുമതിക്കായി അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കന്യാസ്ത്രീ മൊഴി ആവർത്തിച്ച സാഹചര്യത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ ഉടൻ ഉണ്ടായേക്കും. ബലാൽസംഗം, പ്രകൃതിവിരുദ്ധ പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ സഭ ഇനിയും നിലപാട് അറിയിച്ചിട്ടില്ല.