കോഴിക്കോട് : അഭിമന്യുവിന്റെ കൊലപാതകത്തെ തുടർന്ന് നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി ബിജെപിയുടേയും ആർ.എസ്.എസിന്റെയും കൊടിമരങ്ങളും ഫ്ളക്സുകളും തകർക്കുന്ന നടപടി സിപിഎമ്മും അനുബന്ധ സംഘടനകളും തുടരുന്നു. കോഴിക്കോട് ആർട്ട്സ് കോളേജിൽ യൂണിയൻ ഓഫീസിനു നേരേ ക്യാമ്പസ് ഫ്രണ്ട് ആക്രമണം നടത്തിയതിനു ബദലായാണ് എസ്.എഫ്.ഐ പ്രവർത്തകർ എബിവിപിയുടെ ബോർഡും കൊടിമരവും തകർത്തത്.
ഇന്നലെ അർദ്ധ രാത്രിയോടെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ യൂണിയൻ ഓഫീസിൽ അതിക്രമം നടത്തിയെന്നായിരുന്നു എസ്.എഫ്.ഐയുടെ പരാതി . ഓഫീസിന്റെ പൂട്ട് പൊളിച്ചു അകത്തു കടന്നു , എസ് എഫ് ഐ എന്നെഴുതിയത് വികൃതമാക്കിയിട്ടുണ്ട് . ചെഗുവേരയുടെ ചിത്രവും മായ്ച്ചു കളഞ്ഞു . സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് എബിവിപി കൊടിമരം എസ്.എഫ്.ഐ പ്രവർത്തകർ തകർത്തത്.
യൂണിയൻ ഓഫീസ് ക്യാമ്പസ് ഫ്രണ്ട് ആക്രമിച്ചെന്നായിരുന്നു എസ്.എഫ്.ഐയുടെ ആരോപണം. എന്നാൽ നേതാക്കൾ എത്തിയതിനു ശേഷം ആരോപണം പുതിയ രൂപത്തിലായി.വർഗീയശക്തികൾ ആക്രമണം നടത്തിയെന്നായിരുന്നു പുതിയ ആരോപണം. ഇതിനു ശേഷമാണ് എബിവിപി കൊടിമരം തകർത്തത്.പോപ്പുലർ ഫ്രണ്ട് അടക്കമുള്ള മുസ്ലീം മതമൗലിക വാദ പ്രസ്ഥാനങ്ങൾക്കെതിരെ ശക്തമായ പ്രതികരണം നടത്താൻ എസ്.എഫ്.ഐ മടിക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് എബിവിപി ആരോപിച്ചു.