ന്യൂഡൽഹി: നിർഭയ കേസിലെ അപ്പീൽ തള്ളിയതിന് പിന്നാലെ മറ്റൊരു കേസിലും ശക്തമായ സ്ത്രീപക്ഷ നിലപാടാണ് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയത്. വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളുടെ ശരീര ഭാഗങ്ങളിൽ മാറ്റം വരുത്തുന്നത് എത് മതത്തിന്റെ ആചാരമായാലും അത് തടയണമെന്ന് സുപ്രീംകോടതി പറഞ്ഞു. സ്ത്രീകളുടെ ചേലാകർമ്മം അനുവദിയ്ക്കണമെന്ന ഹർജ്ജി പരിഗണിയ്ക്കുകയായിരുന്നു സുപ്രീംകോടതി.
ഭരണ ഘടനയുടെ 25-ാം അനുഛേദം അനുസരിച്ച് സ്ത്രീകളുടെ ചേലാകർമ്മം നിയമവിധേയമാക്കണം എന്ന ഹർജ്ജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ പേരിലായിരുന്നു ഹർജ്ജി. ഹർജ്ജി പരിഗണിച്ച സുപ്രീംകോടതി ഹർജ്ജിയുടെ താത്പര്യത്തെ നിശിതമായി വിമർശിച്ചു. പ്രാകൃതങ്ങളായ ദുഷ്പ്രവർത്തികളെ എങ്ങനെ ആചാരം ആയി പരിഗണിയ്ക്കും എന്ന് സുപ്രിംകോടതി ഹർജ്ജിക്കാരോട് ചോദിച്ചു.
സ്ത്രീകളിലെ ചേലാകർമ്മം വിലക്കണമെന്ന അഭിപ്രായമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. മതപരമായ ആചാരങ്ങളുടെ പേരിൽ സ്ത്രീകളുടെ ശരീരത്തിൽ തൊടാൻ ആർക്കും അധികാരമില്ലെന്ന് ഹർജ്ജിക്കാരെ സുപ്രീംകോടതി ഓർമ്മിപ്പിച്ചു. വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളുടെ ശരീര ഭാഗങ്ങളിൽ മാറ്റം വരുത്തുന്നത് എങ്ങനെ അംഗീകരിയ്ക്കും എന്നായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം.
ഹർജ്ജിക്കാരുടെ ആവശ്യത്തെ കേന്ദ്രസർക്കാരും എതിർത്തു. സ്ത്രീകളുടെ പേരിൽ സമർപ്പിയ്ക്കപ്പെട്ട സ്ത്രീ വിരുദ്ധ ഹർജ്ജി എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വിമർശനം. ചേലാകർമ്മം ആരോഗ്യ പരമായി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ചും കേന്ദ്രസർക്കാർ സുപ്രിംകോടതിയെ ബോധിപ്പിച്ചു. ജൂലൈ 16 ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിയ്ക്കും.