ന്യൂഡൽഹി : സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പെട്ടവർക്ക് ഇനി രാജ്യം വിടാൻ കഴിയാത്ത വിധത്തിൽ പുതിയ ബില്ല് പാർലമെന്റ് പാസാക്കി. ശബ്ദവോട്ടോടെയാണ് ഫുജിറ്റീവ് എക്കണോമിക് ഒഫൻഡേഴ്സ് ബിൽ പാസാക്കിയത്.
സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പെട്ടവർ നിയമനടപടികളിൽ നിന്ന് രക്ഷപ്പെട്ട് രാജ്യം വിട്ടു പോകുന്നത് സാധാരണമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നിയമം കൊണ്ടു വന്നത്. ഇവരുടെ സ്വത്ത് പിടിച്ചെടുക്കാനും ബിനാമി സ്വത്തുൾപ്പെടെയുള്ളവ കണ്ടു കെട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.ബിൽ പാസാക്കുന്നതിനു മുൻപ് മണിക്കൂറുകളോളം ചർച്ച നടന്നിരുന്നു.
ഇത്തരമൊരു നിയമം യുപിഎ സർക്കാർ പാസാക്കാഞ്ഞതെന്താണെന്ന് ധനമന്ത്രി പീയൂഷ് ഗോയൽ ചോദിച്ചു. 2013 ൽ യുപിഎ പാസാക്കിയ നിയമം വച്ച് സാമ്പത്തിക കുറ്റകൃത്യം നടത്തി മുങ്ങിയവരുടെ സ്വത്തോ ബിനാമി പേരിലുള്ള സ്വത്തോ പിടിച്ചെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.