കോട്ടയം: കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു കോട്ടയത്തെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി ജനങ്ങളോട് ബുദ്ധിമുട്ടുകൾ നേരിട്ട് ചോദിച്ചറിഞ്ഞു.
ആലപ്പുഴയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗമാണ് കേന്ദ്രസംഘം കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ എത്തിയത്. തുടർന്ന് ആദ്യമെത്തിയത് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ്. ചെങ്ങളത്ത് പ്രവർത്തിക്കുന്ന ക്യാമ്പിലെത്തി ജനങ്ങളോട് പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു.
എല്ലാവിധ സഹായങ്ങളുമായി കേന്ദ്രസർക്കാർ ഒപ്പമുണ്ടാകുമെന്നും ദുരിതബാധിതർക്കായി സംസ്ഥാന, സർക്കാരുകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും കിരൺ റിജിജു അറിയിച്ചു. അടിയന്തിര സഹായമായി 80 കോടി രൂപ നൽകും.
കുമരകം ആറ്റമംഗലത്തെ ദുരിതമേഖലകളും കേന്ദ്രസംഘം സന്ദർശിച്ചു. വിദഗ്ധസംഘത്തിന്റെ സന്ദർശനത്തിന് ശേഷം റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കും.