ന്യൂയോർക്ക് : കോൾസെന്റർ തട്ടിപ്പ് കേസിൽ 21 ഇന്ത്യൻ വംശജരെ തടവ് ശിക്ഷക്ക് വിധിച്ചു.അഞ്ചുമുതൽ ഇരുപതു വർഷം വരെയാണ് ശിക്ഷ. തട്ടിപ്പിനു സഹായിച്ച ഇന്ത്യയിലുള്ള 32 പേരെയും അഞ്ചു കോൾ സെന്ററുകളെയും കേസിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
അമേരിക്കയിലെ റവന്യു സർവീസ്, ഇമിഗ്രേഷൻ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പ്രതികൾ 2012 നും 2019 നും ഇടയിൽ 2000 കോടി രൂപ തട്ടിയെടുത്തത്. ഏകദേശം പതിനയ്യായിരത്തോളം അമേരിക്കൻ പൗരന്മാരെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. ശിക്ഷിക്കപെട്ടവരിൽ ചിലരെ ശിക്ഷയുടെ കാലാവധി കഴിഞ്ഞശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കും.
നികുതി അടക്കുന്നതിൽ വീഴ്ച്ച വരുത്തിയവരെ തിരഞ്ഞുപിടിച്ച് അഹമ്മദാബാദിലെ കോൾസെന്റർ വഴി വിളിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. പിഴയടക്കാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്നും ജയിലിലിടുമെന്നും നാടുകടത്തുമെന്നും പറഞ്ഞാണു ഭയപ്പെടുത്തിയത്. ഭീഷണിക്കൊടുവിൽ ഒത്തുതീർപ്പിനായി തങ്ങൾ ആവശ്യപ്പെടുംവിധം പണം ഓൺലൈനായി കൈമാറാൻ ആവശ്യപ്പെടുകയായിരുന്നു.
അമേരിക്കൻ ഭാഷാശൈലിയിൽ സംസാരിക്കാൻ പ്രത്യേകം പരിശീലനം നല്കിയവരെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ഇതേ തട്ടിപ്പിന് മൂന്ന് ഇന്ത്യക്കാർ മുൻപും യു എസ്സിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.