അന്ത്യദർശനത്തിനു വച്ചിരിക്കുന്ന മേജർ വിവേക് ഗുപ്തയുടെ ഭൗതിക ശരീരത്തിനടുത്തേക്ക് എല്ലാ സൈനിക ചടങ്ങുകളും കഴിഞ്ഞപ്പോൾ പ്രണാമമർപ്പിക്കാൻ ഒരു ഓഫീസറെത്തി. പതറാതെ, തളരാതെ അണുവിട പോലും മാറ്റമില്ലാതെ ഒരു സല്യൂട്ട്. തിരിഞ്ഞു നോട്ടമില്ലാതെ തലയുയർത്തിപ്പിടിച്ചു തന്നെ സ്വസ്ഥാനത്തേക്ക് മടങ്ങിപ്പോയി. ക്യാപ്റ്റൻ ജയശ്രീ ഗുപ്ത , മേജർ വിവേക് ഗുപ്തയുടെ ഭാര്യ.
1999 ലെ കാർഗിൽ യുദ്ധം ദേശീയാഭിമാനത്താൽ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട വീര്യത്തിന്റെ നാളുകൾ ലോകത്തിനു കാണിച്ചു കൊടുത്ത സംഭവങ്ങളിലൊന്നാണ്. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര ഭാരതത്തിന്റെ സ്ഥലം പിടിച്ചടക്കുക എന്ന ലക്ഷ്യമായിരുന്നു പാകിസ്ഥാന് . ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം അഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു പാകിസ്ഥാൻ ആക്രമണത്തിനു തെരഞ്ഞെടുത്തത് . തന്ത്ര പ്രധാനമായ പല സ്ഥലങ്ങളും പാകിസ്ഥാൻ സൈന്യം കയ്യേറിയിരുന്നു . എല്ലാ സ്ഥലങ്ങളും തിരിച്ചു പിടിച്ച് യുദ്ധമവസാനിച്ചപ്പോൾ ഭാരതത്തിനു നഷ്ടമായത് അവളുടെ 527 വീരപുത്രന്മാരെയായിരുന്നു .
എന്തിനാണ് സൈന്യത്തിൽ ചേരുന്നതെന്ന അഭിമുഖ പരീക്ഷയിലെ ചോദ്യത്തിന് പരംവീര ചക്രത്തിനു വേണ്ടിയെന്ന ഉത്തരം നൽകിയ മനോജ് കുമാർ പാണ്ഡെ , ജുബർ ടോപ് എന്ന തന്ത്രപ്രധാനമായ സ്ഥലം തിരിച്ചു പിടിക്കാൻ വേണ്ടി ജീവൻ ബലി നൽകി പരം വീര ചക്രത്തിനർഹനായി . ശത്രു സൈന്യത്തിന്റെ എല്ലാ ബങ്കറുകളും തകർത്തതിനു ശേഷമാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത് .രാഷ്ട്രം അദ്ദേഹത്തിനു പരമവീര ചക്രം നൽകി ആദരിച്ചു.
അത്യസാധാരണമായ പോരാട്ട വീര്യം പ്രദർശിപ്പിച്ച് ബറ്റാലിക് പ്രദേശത്തെ പോയിന്റ് 5140 ഉൾപ്പെടെയുള്ള തന്ത്ര പ്രധാന മേഖലകൾ തിരിച്ചു പിടിച്ച് അവസാനം മറ്റൊരു പോയിന്റ് തിരിച്ചു പിടിക്കുന്നതിനിടെ മരണപ്പെട്ട സിംഹം ക്യാപ്റ്റൻ വിക്രം ബത്ര , നെഞ്ചിൽ വെടിയേറ്റിട്ടും ശത്രുവിന്റെ ബങ്കറിൽ കടന്നു കയറി അവരുടെ മെഷീൻ ഗൺ പിടിച്ചെടുത്ത് മറ്റു ബങ്കറുകൾ നശിപ്പിച്ച സഞ്ജയ് കുമാർ , ഗുരുതരമായി പരിക്കേറ്റിട്ടും ടൈഗർ ഹിൽ തിരിച്ചു പിടിക്കാൻ പോരാടിയ യോഗേന്ദ്ര സിംഗ് യാദവ് , റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ശരീരത്തിലേറ്റിട്ടും പതറാതെ പൊയിന്റ് 4875 തിരിച്ച് പിടിച്ച് അവസാനം മരണത്തിനു കീഴടങ്ങിയ അനുജ് നയ്യാർ , തുടങ്ങി നിരവധി ബലിദാനികൾ അവരുടെ യുവത്വവും സ്വപ്നങ്ങളും ഭാരതത്തിനു വേണ്ടീ ഹോമിച്ചു
അവരുടെ ഇന്നുകൾ നമ്മുടെ നാളേക്ക് വേണ്ടി രാഷ്ട്രത്തിനു നൽകി. . കാർഗിൽ വിജയദിനത്തിൽ അവരുടെ ഓർമ്മകൾക്കു മുന്നിൽ ജനം ടിവി യുടെ പ്രണാമം ,,