തിരുവനന്തപുരം : മാതൃഭൂമി പത്രം ബഹിഷ്ക്കരിക്കാൻ എൻഎസ്എസ് ആഹ്വാനം. എസ് ഹരീഷിന്‍റെ വിവാദമായ മീശ നോവൽ പ്രസിദ്ധീകരിച്ചതടക്കം ഹിന്ദു വിരുദ്ധ സമീപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. എല്ലാ സമുദായംഗങ്ങളും ഓഗസ്ത് ഒന്ന് മുതൽ പത്രം ബഹിഷ്ക്കരിക്കാൻ വാക്കാൽ നിർദ്ദേശം നൽകുകയാണ് ചെയ്തത്.
ഓഗസ്റ്റ് ഒന്നുമുതല്‍ മാതൃഭൂമി ദിനപത്രവും പ്രസിദ്ധീകരണങ്ങളും ബഹിഷ്‌ക്കരിക്കാനാണ് സമുദായാംഗങ്ങൾക്ക് എൻഎസ്എസ് നേതൃത്വം വാക്കാൽ നിർദ്ദേശം നൽകിയത്. താലൂക്ക് യൂണിയന്‍ സെക്രട്ടറിമാർവഴിയാണ് കരയോഗം ഭാരവാഹികള്‍ക്ക് അറിയിപ്പ് നല്‍കിയിരിക്കുന്നത്. സമുദായാംഗങ്ങളുടെ വീടുകളിലെത്തി നിർദ്ദേശം നൽകാനാണ് ആഹ്വാനം.
സംസ്ഥാനത്ത് ആകെ 60 താലൂക്ക് യൂണിയനുകളും 6000 ഓളം കരയോഗങ്ങളുമാണ് എന്‍ എസ് എസിനുള്ളത്. ഹിന്ദു വിരുദ്ധമായ സമീപനം സ്വീകരിക്കുന്ന മാതൃഭൂമിയുടെ നിലപാടിനെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും, പത്രം ഉള്‍പ്പടെ മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്‌ക്കരിക്കാനുമാണ് ആഹ്വാനം. ഹിന്ദു സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം അടങ്ങിയ എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. നോവല്‍ പിന്‍വലിച്ചുവെങ്കിലും ഹിന്ദു സമൂഹത്തെ അപമാനിക്കുന്ന നിലപാടാണ് മാതൃഭൂമി സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം. ബഹിഷ്‌ക്കരണം ഉള്‍പ്പടെയുള്ള കടുത്ത തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് എന്‍എസ്എസ് നിലപാട്. ഇന്ന് മാതൃഭൂമി പ്രസിദ്ധീകരിച്ച പ്രകോപനപരമായ മുഖപ്രസംഗത്തെ തുടർന്നാണ് കടുത്ത നിലപാടുമായി എൻഎസ്എസ് രംഗത്തെത്തിയത്.