കോട്ടയം: പാലാ നഗരസഭയിൽ പാർട്ടി വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ടോണി, ബിജു, ലിസിക്കുട്ടി, രജിത എന്നിവർക്കെതിരെയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം നടപടി സ്വീകരിച്ചത്.
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ നാല് കോൺഗ്രസ് കൗൺസിലർമാർ പിന്തുണച്ചതോടെയാണ് യുഡിഎഫിന് നഗരസഭയിലെ ഭരണം നഷ്ടമായത്. തുടർന്ന് വിപ്പ് ലംഘിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിസിസി നേതൃത്വം വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായ ദിയ ബിനു പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേറ്റ ആറുമാസത്തിനകം തന്നെ അവിശ്വാസത്തിലൂടെ പുറത്താകുകയായിരുന്നു. 26 അംഗ കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ 17 വോട്ടുകൾ അനുകൂലമായി ലഭിച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.
ജില്ലാ നേതൃത്വത്തിന്റെ വിപ്പ് ലഭിച്ചില്ലെന്ന വാദമാണ് നാല് കോൺഗ്രസ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കാൻ കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത് പാർട്ടി അച്ചടക്കത്തിന്റെ ലംഘനമാണെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
അതിനിടെ, വിഷയത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് യുഡിഎഫ് നേതാവ് മോൻസ് ജോസഫ് അറിയിച്ചു. അവിശ്വാസ പ്രമേയം പാസായതോടെ നഗരസഭാ ഭരണം പിടിക്കാനുള്ള നീക്കങ്ങൾ എൽഡിഎഫും ശക്തമാക്കിയിട്ടുണ്ട്.
നിയമപ്രകാരം 15 ദിവസത്തിനുള്ളിൽ പുതിയ ചെയർപേഴ്‌സനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും.















