കേരള നിയമസഭയുടെ വജ്രജൂബിലിയുടെ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ജനാധിപത്യത്തിന്റെ ആഘോഷം’ ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കേരളത്തിലെ ജനങ്ങളെയും നിയമസഭയിലെ അംഗങ്ങളേയും മുന്‍ നിയമസഭാ സാമാജികരേയും, ഒപ്പം ഉദ്യോഗസ്ഥരേയും ഈ സുപ്രധാന പരിപാടിക്ക് വേണ്ടി പ്രവര്‍ത്തിച്ച മറ്റ് ജീവനക്കാരെയും ഞാന്‍ അഭിനന്ദിക്കുകയാണ്.
ഇതിനെ ഒരു ദേശീയതലത്തിലുള്ള ഉത്സവമാക്കി മാറ്റുന്നതിന് മുന്‍കൈയെടുത്ത സ്പീക്കറെ ഞാന്‍ പ്രത്യേകമായി അഭിനന്ദിക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ആറ് വ്യത്യസ്ഥ സെമിനാറുകള്‍ ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. ദുര്‍ബലവിഭാഗങ്ങളെ, പ്രത്യേകിച്ച് പട്ടികജാതി-വര്‍ഗ്ഗ സമുദായങ്ങളെ ശാക്തീകരിക്കുക, വനിതകളുടെ പ്രശ്നങ്ങള്‍ക്കും, ലിംഗപരമായ വിഷയങ്ങള്‍ക്കും ഊന്നല്‍ നല്‍കുക, നിയമസഭാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ഫലപ്രാപ്തിയുള്ളതുമാക്കുക, പാര്‍ലമെന്ററി ജനാധിപത്യവുമായി വിദ്യാര്‍ത്ഥികളേയും മാധ്യമങ്ങളെയും ഇടപഴകിപ്പിക്കുക, ഏറ്റവും ഒടുവിലായി കേരള വികസന മാതൃകയുടെ പ്രസക്തിയും വിശാലമായ പ്രയോഗിഗത എന്നിവ ഉള്‍പ്പെടുന്നതാണിത്.
ഇവയെല്ലാം തന്നെ വളരെ അര്‍ത്ഥവത്തായ വിഷയങ്ങളാണ്. നമ്മുടെ രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പോക്കിന് പ്രവര്‍ത്തനക്ഷമവും പ്രായോഗികവുമായ ഫലങ്ങള്‍ ” ജനാധിപത്യത്തിന്റെ ആഘോഷത്തില്‍” നടക്കുന്ന ചര്‍ച്ചകള്‍ സംഭാവന ചെയ്യുമെന്ന് എനിക്ക് ശുഭാപ്തി വിശ്വാസമുണ്ട്. ഇത്തരമൊരു ആഘോഷം കേരളത്തിന്റെ സമ്പന്നമായ ബൗദ്ധിക പാരമ്പര്യത്തിന് അനുസൃതവുമാണ്.
രാഷ്ട്രീയം, പൊതുജീവിതം, ജനാധിപത്യത്തിന്റെ ഗുണനിലവാരം എന്നിവയെല്ലാം സമൂഹത്തിന്റെ ധര്‍മ്മചിന്തയുടെ പ്രതിഫലനത്തിന് ഏറ്റവും അനിവാര്യമാണ്. കേരള നിയമസഭയും അതിലെ ചര്‍ച്ചകളും സംവാദങ്ങളും, അത് നിയമനിര്‍മ്മാണത്തില്‍ ചരിത്രപരമായി തന്നെ പിന്തുടരുന്ന മാനുഷികമൂല്യങ്ങളുമെല്ലാം ഈ സംസ്ഥാനത്തിന്റെ പാരമ്പര്യത്തിന്റെ കണ്ണാടിയാണ്. ഏറ്റവും ഉന്നത വ്യക്തിത്വത്തിന് ഉടമയായിരുന്ന കെ.ആര്. നാരായണനെപ്പോലെയുള്ള ഒരു വ്യക്തിയെ രാഷ്ട്രപതിയായി, രാഷ്ട്രപതി ഭവനില്‍ എന്റെ അഭിവന്ദ്യനായ മുന്‍ഗാമിയായി നമ്മുടെ രാജ്യത്തിന് സംഭാവന ചെയ്തത് കേരളമാണ്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ നിന്നും സ്കോളര്‍ഷിപ്പുകളുടേയും കഠിനപ്രയത്നത്തിന്റേയും ആത്മവിശ്വാസത്തിന്റെയും ഫലമായാണ് അദ്ദേഹം രാജ്യത്തെ ഏറ്റവും ഉന്നതപദവിയില്‍ എത്തിയത്.
കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പോലും കേരളത്തിന്റെ സാമൂഹികചട്ടക്കൂടുകള്‍ സംവാദങ്ങളെയും ചര്‍ച്ചകളെയും പ്രോത്സാഹിപ്പിച്ചിരുന്നു. ആദിശങ്കരാചാര്യര്‍, ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയ ദീര്‍ഘദര്‍ശിത്വമുള്ള പരിഷ്ക്കര്‍ത്താക്കളുടെ വഴിയായിരുന്നു അത്. കേരളത്തെ തങ്ങളുടെ ആദ്യ ഭവനമായി കരുതിയ ഹിന്ദുമതം, ജൂതമതം, ക്രിസ്തുമതം, ഇസ്ലാം, മറ്റ് വിഭാഗങ്ങള്‍ തുടങ്ങിയ മഹത്തായ മതവിശ്വാസങ്ങളും ആത്മീയപാരമ്പര്യങ്ങളും പിന്തുടരുന്ന ജനങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചതിന്റെ പ്രചോദനം അതായിരുന്നു. ഒരു വ്യക്തിക്ക് ഏത് മതത്തിലും വിശ്വസിക്കുകയോ, അല്ലെങ്കില്‍ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. അത് പ്രധാനമല്ല. എന്നാല്‍ കേരളത്തിന്റെ ഡി.എന്‍.എയില്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന വിദ്യാഭ്യാസത്തിന്റെ സംസ്ക്കാരവും സംവാദവും പരസ്പരം അംഗീകരിക്കലുമാണ് പ്രധാനം. അത് പൊതു ജീവിതത്തിലും, നിയമസഭയിലും സംരക്ഷിക്കപ്പെടണം.
കഴിഞ്ഞ അറുപത് വര്‍ഷമായി അപൂര്‍വ്വമായ കഴിവുകളുള്ള ജന പ്രതിനിധികളുടെ യുക്തിയും ശബ്ദവുംകൊണ്ട് ശക്തിപ്പെടാനുളള ഭാഗ്യം ലഭിച്ചതാണ് ഈ നിയമസഭ. മറ്റുള്ളവരോടൊപ്പം ഇതില്‍ കേരളത്തിലെ ആദ്യകാല മുഖ്യമന്ത്രിമാരായ ശ്രീ ഇ.എം.എസ് നമ്പൂതിരിപ്പാട്, ശ്രീ ആര്. ശങ്കര്‍, ശ്രീ സി. അച്യുതമേനോന്, ആദരണീയരും വളരെയധികം സ്നേഹിക്കപ്പെടുന്നവരുമായ ആദ്യ നിയമസഭയിലെ അംഗമായിരുന്ന ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍, പില്ക്കാലത്തെ മഹാന്മാരായ ശ്രീ കെ. കരുണാകരന്, ശ്രീ, ഇ.കെ. നായനാര്‍, അനുഭവസമ്പത്തുള്ളവരായ ശ്രീ വി.എസ്. അച്യുതാന്ദന്, സ്വതന്ത്ര ഇന്ത്യയിലെ വനിതാ രാഷ്ട്രീയ നേതാക്കളില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ശ്രീമതി കെ.ആര്. ഗൗരിയമ്മ, സമകാലീനരായ ശ്രീ എ.കെ. ആന്റണി, മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് എന്നിവരെല്ലാം ഉള്‍പ്പെടുന്നതാണ് അത്. ഞാന്‍ ചില പേരുകള്‍ മാത്രമാണ് ഇവിടെ ഉദ്ധരിച്ചത്. മറ്റു നിരവധിപേരുണ്ട്. ഈ വജ്രജൂബിലി അവരുടെയൊക്കെ സംയുക്തപ്രയത്നത്തിനുള്ള ആദരവുകൂടിയാണ്.
ശ്രീ. സ്പീക്കര്‍, സഭാംഗങ്ങളെ, മഹതികളെ, മഹാന്മാരെ.
ഭൂപരിഷ്കരണം മുതല്‍ പഞ്ചായത്തീരാജ് വരെയും, സാക്ഷരത മുതല്‍ ആരോഗ്യസംരക്ഷണം വരെയും കേരള ജനത സ്വന്തമാക്കിയ നേട്ടങ്ങള്‍ ഏറെയുണ്ട്. അവയൊക്കെ നേടിയെടുക്കുന്നതിന് ഈ സഭയില്‍ അന്തിമരൂപം നല്കിയ നിയമങ്ങള്‍ പിന്തുണയേകിയിട്ടുണ്ട്. അവ സാമൂഹ്യമേഖലയില്‍ ‘കേരള മോഡല്‍’ എന്നു വിളിപ്പേരുള്ള നേട്ടങ്ങള്‍ക്കു കാരണമായി. ഞാന്‍ അല്പംമുമ്പു സൂചിപ്പിച്ചതുപോലെ, ഇത്തരം കാര്യങ്ങള്‍ ഈ ആഘോഷത്തിന്റെ ഭാഗമായുള്ള സെഷനുകളില്‍ ഒന്നില്‍ ചര്‍ച്ച ചെയ്യപ്പെടും.
നേടിയെടുത്ത കാര്യങ്ങളെ സംതൃപ്തിയോടെ ഓര്‍ക്കുന്നതിനൊപ്പം ഭാവിയെ പ്രതീക്ഷാപൂര്‍വം വീക്ഷിക്കുക എന്നതും പ്രധാനമാണ്. കേരളത്തില്‍ സാമൂഹ്യ മേഖലയില്‍ ഉണ്ടായിട്ടുള്ള നിക്ഷേപം ഈ സംസ്ഥാനത്തെ പ്രതിഭയുള്ളവരെ ദേശീയ സമ്പദ്വ്യവസ്ഥയ്ക്കായി സേവനം അര്‍പ്പിക്കാന്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും സേവനം അനുഷ്ഠിക്കാന്‍ പോലും പ്രാപ്തരാക്കി. അധ്യാപകരായും ആരോഗ്യസേവന ദാതാക്കളായും, സാങ്കേതിക വിദഗ്ധരായും, ബിസിനസ്സുകാരായും, അധ്വാനശീലമുള്ള തൊഴിലാളികളായും, ക്ഷീണമറിയാതെ ജോലി ചെയ്യുന്ന നിര്‍മാണത്തൊഴിലാളികളായും, വിനോദസഞ്ചാര വ്യവസായ രംഗത്ത് കേരളത്തില്‍ നിന്നുള്ള യുവജനങ്ങളെയും വിലപ്പെട്ട മനുഷ്യമൂലധനമെന്ന നിലയിലാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
കേരളത്തിലെ യുവാക്കള്‍ക്കു സ്വന്തം നാട്ടില്‍ത്തന്നെ നല്ല അവസരങ്ങള്‍ ലഭ്യമാക്കുക എന്നതായിരിക്കണം ‘കേരള മാതൃകയുടെ’ അടുത്ത ഘട്ടം. രാജ്യത്തിന്റെ എല്ലാ ഭാഗത്തും കേരളീയര്‍ പ്രവര്‍ത്തിക്കുന്നതു സ്വാഗതാര്‍ഹമാണെങ്കിലും കേരളത്തില്‍ സംരംഭങ്ങളും ബിസിനസും വികസിച്ചുവരുന്നതില്‍ ഉണ്ടായിട്ടുള്ള വിടവ് ഇല്ലാതാക്കേണ്ടത് ഇവിടത്തുകാര്‍ തന്നെയാണ്. അടുത്ത രണ്ടു ദിവസങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ചുകൂടിയുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.
ആശങ്കയുണര്‍ത്തുന്ന ഒരു വിഷയത്തിലേയ്ക്കുകൂടി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ഊന്നിപ്പറഞ്ഞതുപോലെ സംവാദത്തിന്റെ ചരിത്രവും പരസ്പര ബഹുമാനവും മറ്റുള്ളവരുടെ കാഴ്ചപ്പാടുകളോടുള്ള ബഹുമാനവും കേരള സമൂഹത്തിന്റെ ഒരു മുഖമുദ്രയാണ്. ഇത്തരം സവിശേഷതകള്‍ കഴിഞ്ഞ 60 വര്‍ഷമായി ഈ സഭയുടെ നല്ല രീതിയിലുള്ള നടത്തിപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. എന്നിരുന്നാലും സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷമെന്ന വിരോധാഭാസം നിലനില്‍ക്കുന്നുണ്ട്.
ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നു മാത്രമല്ല, സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും മഹത്തായ പാരമ്പര്യത്തോടുള്ള അനീതിയാണ്. അത്തരം പ്രവണതകള്‍ വികസിച്ചുവരുന്നത് ഇല്ലാതാക്കുന്നതിനായി രാഷ്ട്രീയക്കൂട്ടായ്മകളും ബോധമുള്ള പൗരന്മാരും പരമാവധി ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. സംവാദവും ഭിന്നാഭിപ്രായവും വിസമ്മതവുമൊക്കെ തീര്‍ത്തും സ്വീകാര്യമാണ്. അവ നമ്മുടെ രാഷ്ട്രീയത്തില്‍ സ്വാഗതം ചെയ്യപ്പെടേണ്ടവയുമാണ്. എന്നാല്‍, നമ്മുടെ ഭരണഘടനയില്‍ ഹിംസയ്ക്ക് സ്ഥാനമില്ല. ‘ജനാധിപത്യത്തിന്റെ ഉല്‍സവ’ത്തില്‍ ഇതേക്കുറിച്ച് അല്പം ചിന്തിക്കാന്‍ സാധിക്കുന്നത് ഉചിതമായിരിക്കും. ഈ വിഷയത്തില്‍ ഗൗരവമായ ചര്‍ച്ച കേരള ജനതയെയും ഇന്ത്യയിലെ പൗരന്മാരെയും സംബന്ധിച്ചു കരണീയമാണ്.
അവസാനമായി, കേരള ജനതയെയും സഭാംഗങ്ങളെയും കേരള നിയമസഭയുടെ വജ്രജൂബിലി വേളയില്‍ ഞാന്‍ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുകയാണ്. ‘ജനാധിപത്യത്തിന്റെ ഉല്‍സവ’ത്തിലെ എല്ലാ പങ്കാളികള്‍ക്കും ആശംസകള്‍ നേരുന്നു. ഏറ്റവും പ്രധാനമായി, ഈ മാസാവസാനം നടക്കുന്ന ഓണാഘോഷത്തിന് മുന്‍കൂട്ടി ആശംസകള്‍ നേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓണം കേരളത്തിലെ എല്ലാ കുടുംബങ്ങളിലും വീടുകളിലും ആഹ്ലാദവും അഭിവൃദ്ധിയും പ്രദാനം ചെയ്യട്ടെ.