ന്യൂഡൽഹി്: കേരളത്തിലെ മഴക്കെടുതിയിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്ക് സൗജന്യമായി ഡൂപ്ളിക്കേറ്റ് പാസ്പോർട്ട് അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. പ്രളയം അവസാനിച്ച് അന്തരീക്ഷം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതിനു ശേഷം പാസ്പോർട്ട് കേന്ദ്രത്തിൽ ബന്ധപ്പെടാൻ കേന്ദ്രമന്ത്രി നിർദ്ദേശിച്ചു.
സുഷമ സ്വരാജിന്റെ ട്വിറ്ററിലാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം വന്നത്. പ്രളയത്തിൽ കേരളത്തിലെ നിരവധി പേർക്ക് പാസ്പോർട്ടും മറ്റ് അനുബന്ധ രേഖകളും നഷ്ടമായിരുന്നു. ഇതേ തുടർന്നാണ് സുഷമ സ്വരാജിന്റെ പ്രഖ്യാപനം.
കേരളത്തിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായിരുന്നു.. ഉരുൾ പൊട്ടലിൽ ജീവനാശവും സംഭവിച്ചിട്ടുണ്ട് . കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഇപ്പോൾ കേരളം സന്ദർശിച്ച് മഴക്കെടുതി വിലയിരുത്തുകയാണ്. കേരളത്തിന് എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.