പത്തനംതിട്ട : ശബരിമലയിലെ നിറപുത്തരി ചടങ്ങിനായി പുല്‍മേട് വഴി സന്നിധാനത്തേക്ക് തിരിച്ച തന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യാത്ര പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. നാളെ കാലാവസ്ഥ അനുകൂലമാണെങ്കില്‍ യാത്ര തുടരും.
നിറ പുത്തരി ചടങ്ങുകൾ മുൻ നിശ്ചയിച്ച സമയത്ത് തന്നെ നടക്കും. പമ്പയിൽ നിന്നും രണ്ട് തൊഴിലാളികൾ നെൽക്കതിരുമായി പമ്പക്ക് കുറുകെ കട്ടിയ വടത്തിൽ പിടിച്ച് നീന്തി മറുകരയെത്തിച്ച ശേഷം ട്രാക്ടറിൽ സന്നിധാനത്തെത്തിക്കുകയായിരുന്നു.
ഈ നെൽകതിരുകൾ ഉപയോഗിച്ച് ക്യത്യ സമയത്ത് തന്നെ നിറപുത്തരി ചടങ്ങുകൾ നടക്കും.
പമ്പയിലും സന്നിധാനത്തും പരിസരങ്ങളിലും ഇപ്പോഴും കനത്ത മഴ തുടരുകയാണ്.ത്രിവേണിയില്‍ പമ്പ കരകവിഞ്ഞൊഴുകുന്നതിനാല്‍ തന്ത്രിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം പുല്‍മേട് വഴി സന്നിധാനത്ത് എത്തുന്നതിനാണ് യാത്ര തിരിച്ചത്. കനത്ത മഴയും വെളിച്ചക്കുറവും വന്യമൃഗങ്ങളുടെ സാന്നിധ്യവും പരിഗണിച്ചാണ് ഉപ്പുപാറയിലെ വനം വകുപ്പിന്റെ സങ്കേതത്തില്‍ യാത്ര അവസാനിപ്പിച്ചത്.
കാലാവസ്ഥ അനുകൂലമെങ്കില്‍ നാളെ പുലര്‍ച്ചെ യാത്ര പുനരാരംഭിക്കും. അതേസമയം നാളെ നടക്കേണ്ട നിറപുത്തരിക്കായുള്ള നെല്‍കറ്റകള്‍ നീന്തല്‍ വിദഗ്ദരായ മൂന്ന് പേര് അതിസാഹസികമായി പമ്പ മുറിച്ചുകടന്ന് എത്തിച്ചുന ല്കുകയായിരുന്നു. പമ്പ കരകവിഞ്ഞൊഴുകുന്നതിനാല്‍ ജില്ലാ ഭരണകൂടം ശബരിമല തീര്‍ത്ഥാടനത്തിന് താല്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തീര്‍ത്ഥാടകരെ നിലവില്‍ വിവിധ ഇടത്താവളങ്ങളില്‍ തടയുകയാണ്. എന്നാല്‍ കാലാവസ്ഥ അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ ഇവരില്‍ പലരും ഇടത്താവളങ്ങളില്‍ തങ്ങുകയാണ്. നിലവില്‍ പമ്പ അണക്കെട്ടിന്റെയും കക്കി ജലസംഭരണിയുടെ ആനത്തോട് ഡാമിന്റെയും രണ്ട് ഷട്ടറുകള്‍ തുറന്ന നിലയിലാണ്. പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ട്