തിരുവനന്തപുരം : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് തന്നില്ലെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് തെറ്റെന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ സന്തോഷ് കുമാർ. ആഗസ്റ്റ് 14 നും 15 നും കേരളത്തിൽ അതി ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു. മുന്നറിയിപ്പ് നൽകിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.റെഡ് അലർട്ട് കൊടുത്തിരുന്നെന്നും ഇത് വേണ്ട നടപടിയെടുക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും സന്തോഷ് കുമാർ പറഞ്ഞു.
മഴയുടെ അവസ്ഥയെപ്പറ്റി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് കൊടുത്തതിന്റെ രേഖകൾ തന്റെ പക്കലുണ്ടെന്ന് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യുവും വ്യക്തമാക്കി. സർക്കാർ പ്രശ്നത്തിൽ നിന്ന് ഓടിയൊളിക്കുകയാണ് . എല്ലാ ഡാമുകളിലും ജലസേചനത്തിനും ഊർജ്ജോത്പാദനത്തിനും ആവശ്യമായ ജലമുണ്ടായിരുന്നു. ഡാം അങ്ങേയറ്റം നിറയാൻ വേണ്ടി കാത്തിരുന്നില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പ്രളയ ദുരന്തം ഉണ്ടാകില്ലായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡാമുകൾ ജലസേചനത്തിനും ഊർജ്ജോത്പാദനത്തിനും മാത്രമല്ല വെള്ളപ്പൊക്കം തടയാനും കൂടി ഉള്ളതാണ് . നിർഭാഗ്യവശാൽ കേരളത്തിലെ ഡാം മാനേജർമാർ മൂന്നാമത്തെ കാര്യം ശ്രദ്ധിക്കാറില്ല. അതാണ് ഇത്ര വലിയ ഒരു ദുരന്തത്തിനു വഴി തെളിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഡാം സമയബന്ധിതമായി നേരത്തെ തുറന്നു വിടാഞ്ഞതും മഴയ്ക്കൊപ്പം എല്ലാം ഒരുമിച്ച് തുറന്നു വിട്ടതുമാണ് പ്രളയത്തിനു കാരണമായതെന്ന് അഭിപ്രായങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടറുടെ വെളിപ്പെടുത്തൽ പുറത്തുവരുന്നത് .
ബിജെപിയും യുഡിഎഫും ഡാം മാനേജ്മെന്റിലെ പാളിച്ചകളാണ് പ്രളയ ദുരന്തം ഇത്രയും തീവ്രമാകാൻ കാരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഡാമുകൾ ഒറ്റയടിക്ക് തുറന്നു വിട്ടതിനെ തുടർന്ന് ജനങ്ങൾക്ക് വേണ്ട മുന്നറിയിപ്പ് നൽകാനോ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനോ സർക്കാർ ശ്രമിച്ചില്ലെന്നും ആരോപണമുയരുന്നുണ്ട് . രക്ഷാപ്രവർത്തനത്തിലും ഗുരുതരമായ പാളിച്ചകളുണ്ടായെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നുണ്ട്.