ആലപ്പുഴ : പ്രളയത്തെ തുടർന്ന് താത്കാലികമായി കോളേജ് ഹോസ്റ്റലിൽ താമസിച്ച വിദ്യാർത്ഥിക്ക് നേരേ എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമായ റാഗിംഗ്. വിദ്യാർത്ഥിയെ മർദ്ദിച്ച സംഘം തലയ്ക്ക് കല്ലുകൊണ്ടിടിച്ചു. എം.ജി യൂണിവേഴ്സിറ്റിയിലെ സോഷ്യൽ സയൻസ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും ആലപ്പുഴ പുന്നപ്ര സ്വദേശിയുമായ വിനു അരവിന്ദിനാണ് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനമേറ്റത്. എസ്.എഫ്.ഐയിൽ ചേരാത്തതിനാണ് തന്നെ മർദ്ദിച്ച് അവശനാക്കിയതെന്ന് വിനു പറയുന്നു.
കുട്ടനാട്ടിൽ ആദ്യ പ്രളയം ഉണ്ടായപ്പോഴാണ് അധികൃതരുടെ അനുമതിയോടെ വിനു ഹോസ്റ്റലിൽ താമസിച്ചത്. അതിനിടെ ഹോസ്റ്റൽ മെസ്സിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ എസ്.എഫ്.ഐയിൽ ചേർന്ന് പ്രവർത്തിക്കണമെന്ന് നേതാക്കൾ വിനുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രവർത്തനത്തിന് ഇറങ്ങാൻ ബുദ്ധിമുട്ടുണ്ടെന്ന് വിനു മറുപടി നൽകി. എങ്കിൽ ഇവിടെ തുടർന്ന് പോകാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു നേതാക്കളുടെ മറുപടി. തുടർന്ന് ആഗസ്റ്റ് 16 ന് എസ്.എഫ്.ഐ നേതാവ് സാം വി ജോസഫ് വിനുവിനെ ആക്രമിക്കുമെന്ന് വീട്ടിൽ വിളിച്ച് ഭീഷണിപ്പെടുത്തി.ജ്യേഷ്ടന്റെ ഫോണിൽ വിളിച്ചായിരുന്നു ഭീഷണി.
സെപ്റ്റംബർ ഒന്നിന് തിരിച്ച് കോളെജിലെത്തിയപ്പോഴാണ് വിനുവിനെ എസ്.എഫ്.ഐക്കാർ ആക്രമിച്ചത്.കോളേജിലെ വിദ്യാർത്ഥിയായ അൻഫൽ സലാഹുദ്ദീന്റെ നേതൃത്വത്തിൽ വൈശാഖ് ആർ.കെ , സാം വി ജോസഫ് എന്നിവർ വിനുവിനെ മർദ്ദിച്ചു . മുഖത്ത് കല്ലുകൊണ്ടിടിച്ചു. ഇതെത്തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റായ വിനു പൊലീസിലും ആന്റി റാഗിംഗ് സെല്ലിലും പരാതി നൽകിയിട്ടുണ്ട് . ആന്റി റാഗിംഗ് സെൽ റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഗാന്ധി നഗർ എസ്.ഐ അനൂപ് ജോസ് വ്യക്തമാക്കി.
എം.ജി യൂണിവേഴ്സിറ്റി കാമ്പസിൽ ചില എസ്.എഫ്.ഐ നേതാക്കൾ പഠനം കഴിഞ്ഞും അനധികൃതമായി താമസിക്കുന്നതായി ആരോപണമുണ്ട്. ഹോസ്റ്റലിനു പുറത്ത് ക്യാമ്പസിൽ തന്നെ മറ്റൊരു കെട്ടിടം തങ്ങളുടേതാക്കി മാറ്റിയാണ് ഇവരുടെ താമസം. ഇവിടെ ആയുധങ്ങളും മറ്റും സൂക്ഷിക്കുന്നതായും കഞ്ചാവ്, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കൾ വിദ്യാർത്ഥികൾക്ക് നൽകുന്നതായും നേരത്തെ ആരോപണം ഉയർന്നിട്ടുണ്ട്. എസ്.എഫ്.ഐയിൽ ചേരാത്ത വിദ്യാർത്ഥികളെ ഇവിടെ എത്തിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. മർദ്ദനവും ഉണ്ടാകും. സമ്മതിക്കാത്തവർക്ക് പിന്നെ ഹോസ്റ്റലിൽ താമസിക്കാനും അവകാശമില്ലെന്നാണ് ഇവരുടെ നിലപാട്. ഇതിനെതിരെ വിദ്യാർത്ഥികൾ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികൾ ഉണ്ടായിട്ടില്ല