ജെറുസലേം : 1918 ലെ ഹൈഫ യുദ്ധ വിജയത്തിന്റെ നൂറാം വാർഷികം ആഘോഷിച്ച് ഇന്ത്യയും ഇസ്രയേലും . ഇസ്രയേലിലെ ഹൈഫയിൽ നടന്ന ചടങ്ങിൽ മേജർ ജനറൽ വിഡി ഡോഗ്രയുടെ നേതൃത്വത്തിൽ ഇന്ത്യൻ സൈന്യം യുദ്ധത്തിൽ വീരചരമം അടഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു. 61-)0 കുതിരപ്പടയിലെ സൈനികരും മേജർ ജനറലിന് ഒപ്പമുണ്ടായിരുന്നു. ഹൈഫ മേയറും മറ്റ് ഇസ്രയേൾ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഒന്നാം ലോകമഹായുദ്ധകാലത്ത് ഒട്ടോമൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ഹൈഫ. ഇതിനെ വീണ്ടെടുക്കാൻ അന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായിരുന്ന പതിനഞ്ചാം അശ്വസേനയാണ് നിയോഗിക്കപ്പെട്ടത്.ജോധ്പൂർ , മൈസൂർ സൈനികരായിരുന്നു പതിനഞ്ചാം അശ്വസേനയുടെ ശക്തി .ആധുനിക മെഷീൻ ഗണ്ണുകളും പടക്കോപ്പുകളുമുണ്ടായിരുന്ന ഓട്ടോമൻ സൈന്യത്തെ കുന്തവും വാളുകളുമായാണ് ഇന്ത്യൻ അശ്വസേന നേരിട്ടത്.വെടിയുണ്ടകൾ തീമഴയായി വർഷിച്ചപ്പോഴും പതറാതെ കുതിച്ചു പാഞ്ഞ ഇന്ത്യൻ അശ്വസൈന്യം ഉജ്ജ്വലമായിത്തന്നെ പോരാടി.
അമൻ സിംഗ് ബഹാദൂറും അനോപ് സിംഗും മേജർ ദല്‍പത് സിംഗുമടങ്ങുന്ന ഇന്ത്യൻ സൈന്യത്തിന്റെ വീരോചിതമായ പോരാട്ടത്തിനു മുന്നിൽ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ആധുനിക പടക്കോപ്പുകൾ അടിപതറി.ഒടുവിൽ 1918 സെപ്റ്റംബർ 23 ന് ഹൈഫ നഗരം അവർ തിരിച്ചു പിടിച്ചു.യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച മേജർ ദല്‍പത് സിംഗ് ഹീറോ ഓഫ് ഹൈഫ ആയി അംഗീകരിക്കപ്പെട്ടു.
1350 ശത്രു സൈനികരെയാണ് ഇന്ത്യൻ സൈന്യം തടവിൽ പിടികൂടിയത് . ഇതിൽ രണ് ട്ജർമൻ ഓഫീസർമാരും 35 ഓട്ടോമൻ ഓഫീസർമാരും ഉൾപ്പെടുന്നു. 17 ആർട്ടിലറി ഗണ്ണുകളും 11 മെഷീൻ ഗണ്ണുകളും പിടിച്ചെടുക്കുകയും ചെയ്തു.യുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് അന്ത്യ നിദ്രയൊരുക്കി ഹൈഫ നഗരം നൂറു വർഷം പിന്നിടുമ്പോഴും അവരെ ആദരവോടെ അനുസ്മരിക്കുന്നു . പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രയേലിലെത്തിയപ്പോൾ ഹൈഫയിലെ ഇന്ത്യൻ സൈനികരുടെ പോരാട്ട സ്മാരകത്തിൽ പ്രണാമമർപ്പിച്ചിരുന്നു. ആധുനിക ഇസ്രയേലിന് രൂപം കൊടുത്തതിൽ ഹൈഫ യുദ്ധവും ഇന്ത്യൻ സൈനികരുടെ പോരാട്ടവീര്യവും പ്രധാന പങ്കുവഹിച്ചതായി ഇസ്രയേൽ സാക്ഷ്യപ്പെടുത്തുന്നു.
ഇസ്രയേൽ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിച്ചപ്പോൾ തീന്‍മൂർത്തി ചൗക്കിന്റെ പേരിൽ ഹൈഫ കൂടി ഉൾപ്പെടുത്തിയിരുന്നു.