പത്തനാപുരം: പത്തനാപുരത്ത് കന്യാസ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബൂർ ദേറ കോണ്‍വെന്റിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കന്യാസ്ത്രീയുടെ റൂമിലും കിണറിന് സമീപവും ചോര പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യയെന്ന് സംശയിക്കുന്നതായി കോൺവെന്റ് അധികൃതർ പൊലീസിന് മൊഴി നൽകി.
ഇന്ന് രാവിലെയാണ് കോൺവെന്റിന് സമീപത്തെ കിണറ്റിൽ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. 12 വർഷമായി പത്തനാപുരം സെന്റ് സ്റ്റീഫന്‍ സ്കൂളിലെ അധ്യാപികയായ കൊല്ലം കല്ലട സ്വദേശി സൂസമ്മ പി ഇ യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കിണറിന് സമീപവും മുറിയിലും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. മുടി മുറിച്ച നിലയിലായിരുന്നു.
രണ്ടാഴ്ചയായി പരുമല ആശുപത്രിയിൽ ചികിത്സയിലായിരുന്ന സൂസമ്മ വെള്ളിയാഴ്ചയാണ് തിരികെയെത്തിയത്. എന്നാൽ ശാരീരികാസാസ്ഥം അനുഭവപ്പെട്ടതിനെ തുടർന്ന് ഉച്ചയോടെ സ്കൂളിൽ നിന്ന് മടങ്ങിയിരുന്നു. രോഗം കഴിഞ്ഞ കുറെക്കാലമായി കന്യാസ്ത്രീയെ അലട്ടിയിരുന്നതിനാൽ ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി കോൺവെന്റ് അധികൃതർ പൊലീസിന് മൊഴി നൽകി.
ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ് മാർട്ടത്തിനായി കൊണ്ടു പോകും.