തിരുവനന്തപുരം: നവകേരളസൃഷ്ടി സമയബന്ധിതവും സുതാര്യവുമാവണമെന്ന് ആസൂത്രണ ബോർഡ് മുൻ അംഗവും സാങ്കേതിക വിദഗ്ദനുമായ ജി വിജയരാഘവൻ. രണ്ട് വർഷം കൊണ്ട് ഈ ദൗത്യം പൂർത്തിയാക്കുന്നില്ലെങ്കിൽ സമാഹരിക്കുന്ന പണം പാഴായിപ്പോകും. പ്രളയബാധിത പ്രദേശങ്ങൾ സർക്കാർ ഏറ്റെടുക്കണം. ദുരന്തപാഠങ്ങൾ ഉൾക്കൊണ്ട് മലയാളികൾ ചിന്തയിലും പ്രവൃത്തിയിലും ജീവിതത്തിലും അടിമുടി മാറ്റം വരുത്തണമെന്നും വിജയരാഘവൻ നിർദ്ദേശിച്ചു.
പ്രളയം കേരളത്തിനുണ്ടാക്കിയ നാശ നഷ്ടങ്ങൾ അമ്പതിനായിരം കോടി കവിയും. പലരുടെയും ജീവിത മാർഗങ്ങൾ കൊട്ടിയടച്ച പ്രളയം കാർഷിക വ്യാപാര വാണിജ്യ മേഖലകളെയും തകർത്തു. എങ്കിലും ദുരന്തം പാഠങ്ങൾ ഉൾക്കൊള്ളാൻ ഒരവസരമായി. ധനികനും ദരിദ്രനും ഒരുമിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടും ഉറങ്ങിയും കഴിയേണ്ടി വന്നതും സഹായമെത്തിക്കുന്നതിൽ ഉരുത്തിരിഞ്ഞ യുവജന കൂട്ടായ്മയും ശ്രദ്ധേയമാണ്.
മുഖ്യമന്ത്രി അദ്ധ്യക്ഷനായ ഒരുന്നതാധികാര സമിതിയുടെ മേൽനോട്ടത്തിൽ സുതാര്യവും കാര്യക്ഷമവും സമയബന്ധിതവുമായി പൂർത്തിയാക്കേണ്ട ദൗത്യമാവണം കേരളത്തിന്റെ പുന:നിർമ്മാണമെന്ന് വിജയരാഘവൻ ചൂണ്ടിക്കാട്ടി.
വെള്ളം കയറിയ സ്ഥലങ്ങൾ സർക്കാർ ഏറ്റെടുത്ത് ദുരന്തങ്ങളെ പ്രതിരോധിക്കും വിധമുള്ള പാർപ്പിട സൗകര്യമൊരുക്കണം. പ്രളയം മനുഷ്യനിർമ്മിതമായതിനാൽ പരിസ്ഥിതിയെ മറന്നുള്ള ഇടപെടലുകളുണ്ടാവരുത്.
പ്രളയക്കെടുതികളുടെ പശ്ചാത്തലത്തിൽ സർക്കാരിന് വാർഷിക പദ്ധതികൾ വെട്ടിച്ചുരുക്കേണ്ടി വരുമെന്നും വിജയരാഘവൻ വ്യക്തമാക്കി.