കണ്ണൂർ: ജനങ്ങളെ ഭീതിയിലാഴ്ത്തി കണ്ണൂർ ഇരിട്ടിയിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കാട്ടാനയിറങ്ങി. ആനയുടെ അക്രമത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും പ്രദേശവാസിയുടെ പശുവിനെ ആന ചവിട്ടിക്കൊല്ലുകയും ചെയ്തു. പരിക്കേറ്റ വ്യക്തിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ 6 മണിയോടെയാണ് ഇരിട്ടയിലെ ജനവാസ കേന്ദ്രത്തിൽ ആനയിറങ്ങിയത്. രാവിലെ നടക്കാനിറങ്ങിയ ചാക്കാട് സ്വദേശി പുരുഷോത്തമന് കാട്ടാനയുടെ അക്രമത്തിൽ പരിക്കേൽക്കുകയും ചെയ്തു. ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടാതെ ഒരാളുടെ വളർത്തു പശുവിനെ ആന ചവിട്ടിക്കൊല്ലുകയും ചെയ്തു. പ്രദേശത്തെ ജനങ്ങൾക്ക് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകുകയും വീടുകളിൽ നിന്നു പുറത്തിറങ്ങുന്നത് വിലക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനു മുൻപും നിരവധി തവണ ഇരിട്ടിയിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനകൾ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ആറളം വനത്തിൽ നിന്നും ആറളം ഫാമിലൂടെയാണ് കാട്ടാനകൾ ഇവിടെ എത്തുന്നത്. തുടർച്ചയായി കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങുന്നത് ജനങ്ങൾക്കിടയിൽ ഭീതി ജനിപ്പിപ്പിച്ചിട്ടുണ്ട്.