തിരുവനന്തപുരം : നോർക്കയുടെ വെബ്സൈറ്റും ആപ്പും നിർമ്മിക്കാൻ 66 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്. കേരളം പ്രളയത്തിൽ മുങ്ങിയ ആഗസ്റ്റ് 17 നാണ് ഉത്തരവിറക്കിയിരിക്കുന്നത് .കരാർ കൊടുത്തത് കേരളത്തെ പുനർനിർമ്മിക്കാൻ സൗജന്യ സഹായം നൽകുമെന്നറിയിച്ച കെ.പി.എം.ജിക്ക് . മുണ്ടു മുറുക്കിയുടുക്കാനും പ്രളയ ദുരിതാശ്വാസത്തിന് സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശമ്പളം നൽകാനും ആവശ്യപ്പെടുന്ന സംസ്ഥാന സർക്കാർ വെബ്സൈറ്റിനും ആപ്പിനുമായി ഇത്ര തുക ചെലവാക്കുന്നതെന്താണെന്ന് ചോദ്യം ഉയർന്നിരിക്കുകയാണ്.
സർക്കാർ ഓർഡർ
ഗവണ്മെന്റ് ഓർഡർ 446/2018 എന്ന നമ്പരിൽ ആഗസ്റ്റ് 17 നാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. നോർക്കയുടെ വെബ്പോർട്ടൽ റീ-ഡിസൈൻ ചെയ്യാൻ ഐടി കൺസൾട്ടൻസിയായ കെപിഎംജിയെ തെരഞ്ഞെടുത്തു കൊണ്ടുള്ള വ്യവസായ വികസന കോർപ്പറേഷന്റെ കത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്. 66 ലക്ഷത്തിനാണ് കരാർ നൽകിയിരിക്കുന്നത്. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വിദേശ കമ്പനിയാണ് കെപിഎംജി. ഇന്ത്യൻ കമ്പനിയായ വിപ്രോ ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്. വെബ്സൈറ്റ് നിർമ്മാണത്തിന് കേരളത്തിലെ കെൽട്രോണും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇവരെയെല്ലാം മറികടന്നാണ് കെപിഎംജിക്ക് കരാർ നൽകിയത്.
സർക്കാരിന്റെ കീഴിൽ സോഫ്റ്റ്വെയർ നിർമ്മാണ സ്ഥാപനങ്ങൾ ഉണ്ടെന്നിരിക്കെ കെപിഎംജിക്ക് കരാർ നൽകിയതാണ് സംശയമുയർത്തുന്നത്. നേരത്തെ കെൽട്രോണിനെ ഒഴിവാക്കി ഊരാളുങ്കലിന് കെഎസ്ആർടിസി ഓൺലൈൻ സർവീസ് വെബ്സൈറ്റ് ചെയ്യാൻ കരാർ ഏൽപ്പിച്ചതും വിവാദമായിരുന്നു.