അമൃത്സർ ; ഇന്ത്യ-പാക് അതിർത്തിയ്ക്ക് സമീപം ഇന്ത്യ 20 കിലോവാട്ട് ഫ്രീക്വൻസി മോഡുലേഷൻ ട്രാൻസ്മിറ്റർ സ്ഥാപിച്ചു. അട്ടാരിയ്ക്ക് സമീപം ഗരിൻഡ ഗ്രാമത്തിലാണ് അമൃത്സറിൽ നിന്നുള്ള ആദ്യ എഫ് എം റേഡിയോ സർവ്വീസ് ആരംഭിച്ചത്. തിങ്കളാഴ്ച്ച മുതലാണ് പ്രക്ഷേപണം ആരംഭിക്കുക.
പഴയ സാങ്കേതിക വിദ്യയായ ആംപ്ലിറ്റ്യൂഡ് മൊഡ്യുലേറ്റഡ് (എഎം) റേഡിയോ സർവീസ് ആയിരുന്നു ഇന്ത്യ ഇതുവരെ ഉപയോഗിച്ചിരുന്നത്.അതെ സമയം പാകിസ്ഥാനിൽ നിന്നുള്ള പരിപാടികൾ ഇന്ത്യൻ ഗ്രാമങ്ങളിൽ കേൾക്കാനും സാധിക്കുമായിരുന്നു.എന്നാൽ 20 കിലോവാട്ട് ഫ്രീക്വൻസി മോഡുലേഷൻ ട്രാൻസ്മിറ്റർ സ്ഥാപിച്ചതോടെ 90 കിലോമീറ്റർ ചുറ്റളവിൽ ലഭ്യമാകുന്ന പരിപാടികൾ പാകിസ്ഥാനിലും ലഭ്യമാകും. ഷെയ്ഖ് പുര,മുരിദ് കെ,കസൂർ തുടങ്ങിയ ഗ്രാമങ്ങളിലാകും ഇന്ത്യൻ പരിപാടികൾ ലഭ്യമാകുക.
ഇന്ത്യയ്ക്കെതിരെ ജനവികാരം ഇളക്കിവിടുന്ന പരിപാടികളാണ് പാക് സർക്കാർ റേഡിയോ വഴി പ്രക്ഷേപണം ചെയ്തിരുന്നത്.ഇത്തരത്തിലുള്ള പ്രധാന പരിപാടി പഞ്ചാബി ദർബാർ ആയിരുന്നു.ഇതിനെതിരെയുള്ള ഇന്ത്യയുടെ നീക്കമാണിതെന്നാണ് ഓൾ ഇന്ത്യ റേഡിയോ അധികൃതർ വ്യക്തമാക്കുന്നത്.
ഇന്ത്യക്കെതിരായി ഖലിസ്ഥാൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ പാക് റേഡിയോ പ്രക്ഷേപണം ചെയ്തിരുന്നു.ഇന്ത്യയുടെ മാജ് ഹ മേഖല വരെ കേൾക്കാൻ പാകത്തിലായിരുന്നു ഇതിന്റെ പ്രക്ഷേപണം.1984 ൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിൽ വധിച്ച ജർണയിൽ സിംഗ് ബിന്ദ്രൻ വാലയുടെ പ്രസംഗങ്ങൾ പോലും ഇപ്പോഴും പാക് റേഡിയോ പ്രക്ഷേപണം ചെയ്യാറുണ്ട്.
രണ്ടര മണിക്കൂറാണ് ഇന്ത്യയുടെ ദേശ് പഞ്ചാബ് പരിപാടിയുടെ സമയം.അതിർത്തിക്കപ്പുറവും തടസ്സങ്ങളിലാതെ പരിപാടികൾ എത്തിക്കാൻ സാധിക്കുക എന്നതാണ് ലക്ഷ്യം.