സൈന്യത്തിനു കൂടുതൽ കരുത്ത് പകരാനുള്ള തീരുമാനവുമായി നരേന്ദ്രമോദി.ഇനി മുതൽ കര,വ്യോമ,നാവിക സേനാ വിഭാഗങ്ങൾക്ക് സംയുക്ത സൈബർ,ബഹിരാകാശ വിഭാഗങ്ങൾ രൂപീകരിക്കും.ഒപ്പം മൂന്ന് സേനകളിലെയും കമാൻഡോകളെ ഉൾപ്പെടുത്തി പ്രത്യേക വിഭാഗവും ഒരുക്കും.
ഇതു സംബന്ധിച്ച തീരുമാനം മൂന്ന് സേനാ തലവന്മാരുമായി നടത്തിയ ചർച്ചയ്‌ക്കിടയിൽ മോദി അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
കരസേനയിലെ ഒരു ഓഫീസറായിരിക്കും സംയുക്ത പ്രത്യേക വിഭാഗത്തിന് നേതൃത്വം നൽകുക. സൈബർ, ബഹിരാകാശ ഭീഷണികൾ നേരിടാൻ ഉദ്ദേശിച്ചു കൊണ്ടുള്ള മറ്റു രണ്ടു വിഭാഗങ്ങളുടെ നേതൃത്വ ചുമതല മൂന്ന് സേനാ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർക്ക് മാറി മാറി ലഭിക്കും.
രണ്ടു സ്റ്റാറുള്ള ഓഫിസർമാർ നേതൃത്വം നൽകുന്ന വിഭാഗങ്ങളായിട്ടായിരിക്കും ഇവ ആദ്യ ഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക.
വ്യോമ. കര, നാവിക സേനകളുടെ ശക്തി ഏകോപിപ്പിക്കുമെന്നതിനാൽ, അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യ നടത്തുന്ന രഹസ്യ ഓപ്പറേഷനുകൾക്ക് ഇത് കൂടുതൽ കരുത്തേകും.
ബഹിരാകാശ മേഖലയുടെ നിരീക്ഷണത്തിനായി വ്യോമസേനയുടെ കീഴിൽ നിലവിൽ സംവിധാനമുണ്ടെങ്കിലും മേഖലയിലെ ആയുധവത്ക്കരണത്തിനെതിരായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചു വരുന്നത്.
മാത്രമല്ല വർദ്ധിച്ചു വരുന്ന സൈബർ ഭീഷണി നേരിടാൻ ഈ നടപടികൾ രാജ്യത്തെ സന്നദ്ധമാക്കുകയും ചെയ്യും.