തിരുവനന്തപുരം : അവിശ്വാസികളും അയ്യപ്പനെ അവഹേളിക്കുന്നവരുമായ യുവതികളെ ക്ഷേത്രത്തിൽ കയറ്റാൻ ശ്രമിച്ച് മുഖം നഷ്ടപ്പെട്ട സർക്കാരിനെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം പൊളിഞ്ഞു. കേന്ദ്ര സർക്കാർ യുവതീ പ്രവേശനത്തിന് സുരക്ഷ ഒരുക്കാൻ നിർദ്ദേശിച്ചെന്ന വാദമാണ് മുഖ്യമന്ത്രി ഉന്നയിച്ചത് . എന്നാൽ ഇത് ആഭ്യന്തര മന്ത്രാലയത്തിന്റെ പൊതു നടപടി മാത്രമാണെന്ന് തെളിയിക്കുന്ന രേഖ ജനം ടിവിക്ക് ലഭിച്ചു.
കേന്ദ്രസർക്കാർ മൂന്ന് സംസ്ഥാനങ്ങൾക്ക് നൽകിയ നിർദ്ദേശമാണ് യുവതീ പ്രവേശനത്തിന് സുരക്ഷ ഒരുക്കാൻ നിർദ്ദേശം നൽകിയെന്ന പേരിൽ പ്രചരിപ്പിക്കുന്നത്. ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും കയറാൻ ശ്രമിക്കുന്നുണ്ടെന്നും അയ്യപ്പ ഭക്തരും ഹിന്ദു സംഘടനകളും ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഹിന്ദു സംഘടനകളും അയ്യപ്പ ഭക്തരും പ്രതിഷേധിക്കുന്നുണ്ട്. സമുദായ സംഘടനകളും പ്രതിഷേധം ഉയർത്തുന്നുണ്ട്. വലിയ തോതിൽ ജനങ്ങൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. സംഘർഷങ്ങൾ , അനാവശ്യ സംഭവങ്ങൾ തുടങ്ങിയവ ഉണ്ടാകാതെ സംസ്ഥാന സർക്കാർ ശ്രദ്ധിക്കേണ്ടതാണെന്നും ക്രമസമാധാന നില തകരാതെ നോക്കണമെന്നും ആഭ്യന്തര മന്ത്രാലയം അയച്ച സർക്കുലറിൽ നിർദ്ദേശമുണ്ട്.കേരളം , തമിഴ് നാട് , കർണാടക സംസ്ഥാനങ്ങൾക്കാണ് നിർദ്ദേശം നൽകിയത്.
സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ എല്ലാ പ്രായത്തിലുമുള്ള യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിനെത്തുടർന്ന് വലിയ പ്രക്ഷോഭം ഉടലെടുക്കുന്ന സാഹചര്യത്തിൽ സുരക്ഷ ക്രമീകരണം ഉണ്ടാകണം എന്ന നിർദ്ദേശം ആണ് നൽകിയിട്ടുള്ളത്. ഇതിനൊപ്പം ഇടത് തീവ്രവാദ സംഘടനകളും ആക്ടിവിസ്റ്റുകളും യുവതീ പ്രവേശനത്തിന് ശ്രമിക്കുന്നുവെന്നും ഹിന്ദു സംഘടനകൾ തടയാൻ ശ്രമിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്.ഈ സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കാൻ ശ്രമിക്കണമെന്നും വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമാണ് കത്തിലുള്ളത് . തമിഴ്നാട് കർണാടക കേരള സർക്കാരുകൾക്കാണ് കത്ത് നൽകിയിട്ടുള്ളത്.
എന്നാൽ കേന്ദ്ര നിർദ്ദേശത്തിനു വിരുദ്ധമായി അരാജക വാദികളേയും ആക്ടിവിസ്റ്റുകളേയും പൊലീസ് യൂണിഫോമിട്ട് കയറ്റാനാണ് പൊലീസ് ശ്രമിച്ചത് . ഇതാണ് സംഘർഷത്തിനിടയാക്കിയത്. ഭക്തർ പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇവരെ തിരിച്ചു വിട്ടത്.