തിരുവന്തപുരം: ബാലരാമപുരത്ത് നാമജപ പരിപാടിക്ക് നേരെ സിപിഎം അക്രമം. ശബരിമല കർമ്മ സമിതി പ്രവർത്തകർക്കും പൊലീസുകാർക്കും ആക്രമണത്തിൽ പരിക്കേറ്റു. സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ യാതൊരു പ്രകോപനവും ഇല്ലാതെ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നാണ് ആക്ഷേപം.
ശാലിയ ഗോത്രത്തെരുവിൽ രാവിലെയോടെയായിരുന്നു അക്രമം അരങ്ങേറിയത്. ഹർത്താലിനോടനുബന്ധിച്ച് തെരുവിൽ നാമ ജപം നടക്കുന്നതിനിടെ ജനമുന്നേറ്റയാത്രയുമായെത്തിയ സിപിഎം പ്രവർത്തകർ നാമ ജപക്കാർക്കു നേരെ കല്ലെറിയുകയായിരുന്നു. നാമ ജപം നടക്കുന്ന തെരുവിൽ കൂടി തന്നെ ജാഥ കടന്നുപോവുമെന്ന് സിപിഎം നിലപടെടുത്ത് സംഘർഷം രൂക്ഷമാക്കി.
അക്രമികളെ പിരിച്ചു വിടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസിന് നേരെയും കല്ലേറുണ്ടായി. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ എസ്ഐ പ്രതാപന് കല്ലേറിൽ പരിക്കേറ്റു. തെരുവിലെ വീടുകൾക്ക് നേരെ ശക്തമായ കല്ലേറുണ്ടായി. ബിയർ കുപ്പി അടക്കം വലിച്ചെറിഞ്ഞായിരുന്നു അക്രമം നടന്നത് .