ന്യൂഡൽഹി : വനിത ക്രിക്കറ്റ് ടീം കോച്ചിനെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് സ്മൃതി മന്ഥനയും ഹർമൻ പ്രീത് കൗറും. കോച്ച് രമേഷ് പവാറിന്റെ കരാർ ബിസിസിഐ അവസാനിപ്പിക്കാൻ തയ്യാറായ സാഹചര്യത്തിലാണ് പവാറിനെ കോച്ചായി നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ബിസിസിഐക്ക് കത്തെഴുതിയത്.
മുതിർന്ന ഇന്ത്യൻ വനിത താരം മിതാലി രാജിന്റെ പരാതിയെത്തുടർന്നാണ് ബിസിസിഐ രമേഷ് പവാറിന്റെ കരാർ നീട്ടി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്. പുതിയ കോച്ചിനു വേണ്ടിയുള്ള അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് പരസ്യവും ചെയ്തു. ഇതിനിടയിലാണ് പവാറിനു പിന്തുണയുമായി ടിട്വെന്റി ക്യാപ്ടനും ഏകദിന ടീം വൈസ് ക്യാപ്ടനുമായ ഹർമൻപ്രീത് കൗറും ടീമംഗമായ സ്മൃതി മന്ഥനയും രംഗത്തെത്തിയത്.
രമേഷ് പവാർ ടീമിനെ ഒറ്റക്കെട്ടാക്കി നിർത്തിയെന്നും ലോകകപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കെ അദ്ദേഹത്തിന്റെ പരിശീലന മികവ് ടീമിന് ഏറ്റവും അത്യാവശ്യമാണെന്നും ഇരുവരും ബിസിസിഐക്കുള്ള കത്തിൽ വ്യക്തമാക്കി. ഐസിസി വിമൻസ് വേൾഡ് ടിട്വെന്റിക്കിടെ മിതാലി രാജിനെ ഒഴിവാക്കാനുള്ള തീരുമാനം എല്ലാവരും യോജിച്ച് എടുത്തതാണെന്നും ഇരുവരും കത്തിൽ പറഞ്ഞു.
ആസ്ട്രേലിയക്കും ഇംഗ്ളണ്ടിനും എതിരായ മത്സരങ്ങളിലാണ് മിതാലി രാജിനെ മാറ്റി നിർത്തിയത്. ആസ്ട്രേലിയയോട് വിജയിച്ചെങ്കിലും സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. ഇതെത്തുടർന്നാണ് വിവാദം ഉടലെടുത്തത്. കോച്ച് രമേഷ് പവാർ തന്നോട് വിവേചനം കാണിച്ചുവെന്ന് മിതാലി ബിസിസിഐക്ക് പരാതി നൽകിയിരുന്നു.
ടൂർണമെന്റിൽ ഇന്ത്യക്ക് വേണ്ടി മൂന്ന് മത്സരം കളിച്ച മിതാലി രണ്ടെണ്ണത്തിലാണ് ബാറ്റ് ചെയ്യാനിറങ്ങിയത്.രണ്ടിലും അർദ്ധ സെഞ്ച്വറി നേടുകയും ചെയ്തു. എന്നാൽ ആസ്ട്രേലിയക്കെതിരേയും സെമി ഫൈനലിൽ ഇംഗ്ളണ്ടിനെതിരേയും മിതാലിയെ ഒഴിവാക്കുകയായിരുന്നു.