തിരുവനന്തപുരം: 21 ദിവസത്തിന് ശേഷം നാളെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ജയിൽ മോചിതനാകും. സുരേന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ജയിൽ മോചിതനാകുന്ന സുരേന്ദ്രനെ ഭക്തരുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഇരുമുടിക്കെട്ടുമായി ശബരിമലയിൽ ദർശനത്തിനെത്തിയതിന് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെതിരെ നിരവധി കേസുകളാണ് പോലീസ് ചുമത്തിയത്. ഇതിൽ പലതും കള്ളക്കേസുകളായിരുന്നു. ഒന്നിനുപിറകെ ഒന്നായി എല്ലാ കേസുകളിലും സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു.
ചിത്തിര ആട്ട വിശേഷത്തിന് നട തുറന്നപ്പോൾ 52 വയസുകാരിയെ ആക്രമിച്ചുവെന്ന കേസിൽ ജാമ്യാപേക്ഷയുമായി പലതവണ കോടതിയെ സമീപിച്ചെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ള ശക്തമായ എതിർപ്പിനെ തുടർന്ന് ജാമ്യം നിഷേധിക്കുകയായിരുന്നു. സുരേന്ദ്രനെതിരെ ഗൂഡാലോചനക്കേസാണ് പോലീസ് ചുമത്തിയത്. എന്നാൽ സ്ത്രീയെ തടയുന്ന ദൃശ്യങ്ങളിലൊന്നും സുരേന്ദ്രനില്ലെന്ന് വ്യക്തമാണ്.
ഒടുവിൽ ദിവസങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷമാണ് സുരേന്ദ്രൻ ജയിൽ മോചിതനാകുന്നത്. നാളെ രാവിലെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തിറങ്ങുന്ന സുരേന്ദ്രന് വമ്പിച്ച സ്വീകരണമാണ് അയ്യപ്പഭക്തരും പാർട്ടിപ്രവർത്തകരും ഒരുക്കിയിരിക്കുന്നത്.
പുറത്തിറങ്ങുന്ന സുരേന്ദ്രനെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് പഴവങ്ങാടി മഹാ ഗണപതി ക്ഷേത്രത്തിൽ എത്തിക്കും. തുടർന്ന് ശബരിമല വിഷയത്തിൽ നിരാഹാരസത്യാഗ്രഹം അനുഷ്ഠിക്കുന്ന എ എൻ രാധാകൃഷ്ണന്റെ സമരപ്പന്തലിലേക്ക് പ്രവർത്തകർക്കും ഭകർക്കുമൊപ്പം ജാഥ നയിച്ച് സുരേന്ദ്രൻ എത്തും.