മുംബൈ: റഫേല്‍ ഇടപാടില്‍ സുപ്രീംകോടതി വിധി പുറത്ത് വന്നതിന് പിന്നാലെ അനില്‍ അംബാനിയുടെ കമ്പനികള്‍ക്ക് ഓഹരി വിപണിയില്‍ മുന്നേറ്റം. റിലയന്‍സ് പവര്‍, റിലയന്‍സ് ക്യാപിറ്റല്‍, റിലയന്‍സ് ഇന്‍ഫ്ര, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നിവക്കാണ് ഓഹരി വിപണിയില്‍ മുന്നേറ്റമുണ്ടായത്. അതേസമയം സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് അനില്‍ അംബാനി പറഞ്ഞു. ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് ഇതില്‍ നിന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
റഫേല്‍ വിമാന ഇടപാടില്‍ പൂര്‍ണ്ണ തൃപ്തിയെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും തള്ളിക്കളയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ നടപടികള്‍ സുതാര്യതയുള്ളതാണെന്നും കോടതി വീക്ഷിച്ചു.
റഫേല്‍ ഇടപാടിനെ തുടര്‍ന്ന് ദെസോ കമ്പനിയുമായുള്ള ഓഫ്സൈറ്റ് കരാര്‍ എച്ച്.എ.എല്ലിനു നല്‍കാതെ റിലയന്‍സിനു നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു രാഹുലിന്റെ ആരോപണം.ഓഫ്സെറ്റ് കരാര്‍ തുകയായ മുപ്പതിനായിരം കോടിയും റിലയന്‍സിനു നല്‍കിയെന്നായിരുന്നു രാഹുല്‍ ആരോപിച്ചു. 59,000 കോടിയുടെ കരാറിന്റെ അന്‍പത് ശതമാനം ഇന്ത്യയില്‍ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നിക്ഷേപിക്കണം എന്നതായിരുന്നു ഓഫ്സെറ്റ് കരാര്‍.
എന്നാല്‍ എച്ച്.എ.എല്ലിനെ തിരഞ്ഞെടുത്തത് കമ്പനി നേരിട്ടാണെന്നും സര്ക്കാരതില് ഇടപെട്ടിട്ടില്ലെന്നും ദെസോ വ്യക്തമാക്കിയതോടെ ആദ്യത്തെ അരോപണം പൊളിഞ്ഞു.ഇന്ത്യയിലേക്ക് വരുന്ന മുഴുവന്‍ തുകയും അതായത് ഏകദേശം മുപ്പതിനായിരം കോടി രൂപയും റിലയന്‍സിനു നല്‍കുന്നെന്നായിരുന്നു രാഹുലിന്റെ മറ്റൊരു ആരോപണം.
മുപ്പതിനായിരം കോടിയുടെ മുപ്പത് ശതമാനം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഡിആര്ഡിഒയിലേക്കാണ് പോകുന്നത്. ഓഫ്സെറ്റ് കരാറില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ലഭിക്കുന്നത് ഡിആര്‍ഡിഒയ്ക്കാണ്.9000 കോടി. നിലവില്‍ മന്ദഗതിയിലായ കാവേരി ജെറ്റ് എഞ്ചിന് പ്രോജക്ട് പുനരാരഭിക്കും. ബാക്കിവരുന്ന 70 ശതമാനത്തില്‍ അതായത് 21,000 കോടി വീണ്ടും മൂന്നായിട്ടാണ് പങ്കുവയ്ക്കപ്പെടുന്നത്. നാല്‍പ്പത് ശതമാനം ദെസ്സോയും 30 ശതമാനം വീതം തെയില്‍സും സഫ്രാനുമാണ് കരാര്‍ തുക നിക്ഷേപിക്കുന്നത്.
തെയില്സുമായി 12 കമ്പനികളാണ് കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചിട്ടുള്ളത്. അതായത് ആറായിരം കോടി നിക്ഷേപം പന്ത്രണ്ട് കമ്പനികളിലായാണ് നിക്ഷേപിക്കപ്പെടുന്നത്. ഇതില്‍ റിലയന്‍സ് തെയില്‍സ് സംയുക്ത സംരഭവും ഉള്‍പ്പെടുന്നു. എച്ച്.സി.എല്‍, എല്‍ ആന്‍ഡ് ടി , ബിഇഎല്‍ തുടങ്ങിയവയും തെയില്സുമായി കരാര്‍ ഒപ്പിടും.ഇലക്ട്രോണിക്സ്, റഡാര്‍ നിര്‍മ്മാണമാണ് ലക്ഷ്യം.
40 ശതമാനം അതായത് 8400 കോടി ദെസ്സോ കൈകാര്യം ചെയ്യുമ്പോള്‍ 55 കമ്പനികളാണ് കരാറിലുള്ളത്. ദെസ്സോ റിലയന്‍സ് കമ്പനിയെ കൂടാതെ ഐബിഎം , ടിസിഎസ് ,ഗോദ്റെജ്,വിപ്രോ തുടങ്ങിയ കമ്പനികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എയര്‍ഫ്രെയിമും സിസ്റ്റം ഇന്റഗ്രേഷനുമാണ് ഇവര്‍ കൈകാര്യം ചെയ്യുന്നത്.
30 ശതമാനം അതായത് 6300 കോടി കൈകാര്യം ചെയ്യുന്ന സഫ്രാന്‍ കമ്പനിക്കൊപ്പം കരാര്‍ ഒപ്പിടാന്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നത് 22 കമ്പനികളാണ്. ഇതില്‍ ഗോദ്റെജ് തുടങ്ങിയ കമ്പനികളും ഉള്‍പ്പെടുന്നു. എം.88 എഞ്ചിനും ലാന്‍ഡിംഗ് ഗിയറുമാണ് സഫ്രാന്‍ ഇവര്‍ക്കൊപ്പം സംയുക്തമായി നിര്‍മ്മിക്കുന്നത്.
മാത്രമല്ല ഇടപാടില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ലാഭിച്ചത് 2124 കോടിയെന്ന രേഖകളും പുറത്ത് വന്നിരുന്നു.യുപിഎ സര്‍ക്കാര്‍ നടപ്പാക്കാന്‍ സമ്മതിച്ച കരാര്‍ പ്രകാരം ഒരു റാഫേള്‍ വിമാനത്തിന് ചിലവാകുന്നത് 1705 കോടി രൂപയാണ് . എന്നാല്‍ മോദി സര്‍ക്കാര്‍ ഫ്രഞ്ച് സര്‍ക്കാരുമായി നേരിട്ട് നടത്തിയ ഇടപാടില്‍ ചിലവാകുന്നത് 1646 കോടി രൂപയാണ് . 59 കോടി രൂപയുടെ ലാഭമാണ് രാജ്യത്തിനുണ്ടായത്. 36 വിമാനങ്ങള്‍ വാങ്ങുമ്പോള്‍ 2124 കോടി രൂപ രാജ്യത്തിന് ലാഭമുണ്ടാക്കാനായി.
പുതിയ കരാറില്‍ റാഫേല്‍ യുദ്ധ വിമാനത്തിനൊപ്പം റഡാര്‍ ഗൈഡഡ് വ്യോമ മിസൈലും വ്യോമ ഭൂതല മിസൈലും അധികമായി ലഭ്യമാകും . യുപിഎ സര്‍ക്കാരിന്റെ കരാറില്‍ ഇത് ഉള്‍പ്പെട്ടിരുന്നില്ല.