കോഴിക്കോട് : പേരാമ്പ്രയിൽ വർഗീയ കലാപം ലക്ഷ്യമിട്ട് സിപിഎം കല്ലെറിഞ്ഞ സംഭവത്തിൽ മൂന്നാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ആവശ്യപ്പെട്ടു. സംവിധായകനും പൊതു പ്രവർത്തകനുമായ അലി അക്ബർ നൽകിയ പരാതിയിലാണ് ന്യുനപക്ഷ കമ്മിഷന്റെ ഇടപെടൽ.
ശബരിമല കർമ്മ സമിതിയുടെ ഹർത്താൽ ദിവസം രാത്രിയായിരുന്നു അക്രമം. സിപിഎം നേതാവ് അതുൽ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പേരാമ്പ്ര കുറ്റ്യാടി റോഡിലുള്ള ജുമ മസ്ജിദിനു നേരെയാണ് കല്ലെറിഞ്ഞത്. മതസ്പർദ്ധ ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് അതുൽ ദാസും സംഘവും കല്ലെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കുന്നു. പള്ളിക്കമ്മിറ്റി പ്രസിഡന്റ് എം.കെ.സി കുട്ട്യാലിയുടെ പരാതിയിലാണ് അറസ്റ്റുണ്ടായത്.
ശബരിമലയിൽ സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന ആചാര ലംഘനത്തിനെതിരെ ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താലിന്റെയന്നായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന് വരുത്തിത്തീർക്കാൻ സിപിഎം ശ്രമിച്ചിരുന്നു.എന്നാൽ അന്വേഷണത്തിൽ സിപിഎം നേതാവാണ് കൃത്യത്തിനു പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.