കോഴിക്കോട്: ബംഗാളിലെ സിപിഎമ്മിന്റെ അവസ്ഥ ശത്രുക്കൾക്ക് പോലും സഹതാപമുണ്ടാക്കുന്നതാണെന്നും രണ്ടുകൊല്ലം കഴിഞ്ഞാൽ കേരളത്തിലെ സിപിഎമ്മിനും ഈ ഗതി തന്നെയായിരിക്കുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഫേസ്ബക്കിലൂടെയാണ് സുരേന്ദ്രന്റെ പരിഹാസം.
സത്യത്തിൽ ബംഗാളിലെ സിപിഎമ്മിന്റെ അവസ്ഥ ശത്രുക്കൾക്കുപോലും സഹതാപമുളവാക്കുന്നതാണ്. അവിടെ ബിജെപിയും മമതയുടെ പാർട്ടിയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ദുർബലരായ സിപിഎം നേതൃത്വം എന്തുചെയ്യണമെന്നറിയാതെ നട്ടംതിരിയുകയാണ്. മോദിയെ തോൽപ്പിക്കാൻ ആരുമായും കൂട്ടുകൂടുമെന്ന് പറഞ്ഞു നടക്കുന്ന പാർട്ടിക്ക് പക്ഷെ ബംഗാളിൽ മോദിയുടെ ശത്രുവായ മമതയെ പിന്തുണയ്ക്കാനും പറ്റുന്നില്ല. പാർട്ടിയുടെ അവശേഷിക്കുന്ന നാമമാത്രമായ അണികൾക്ക് മമതയെക്കാൾ താൽപ്പര്യം ബി. ജെ. പിയോടാണുതാനും.
യെച്ചൂരിയും ബൃന്ദയും കമ്പനിയും മമതയോടുള്ള മമത പരസ്യമാക്കിയിട്ടും പെണ്ണുമ്പിള്ളയുടെ അടിയുടെ ചൂട് നല്ലോണം അറിഞ്ഞിട്ടുള്ള സംസ്ഥാനഘടകം അതിനൊട്ട് സമ്മതിക്കുന്നുമില്ല. അമിത് ഷായും മോദിയും നടത്തുന്ന തേരോട്ടത്തിൽ ഇത്തവണ മമത വീഴുമെന്നുറപ്പായ സാഹചര്യത്തിൽ സിപിഎം അണികൾ കൂട്ടത്തോടെ ബിജെപിക്ക് കുത്തുമെന്ന് ഉറപ്പാണ്.
അതിവിചിത്രവും അസാധാരണവും നിരാശാജനകവും പരിതാപകരവുമായ ഒരു പ്രതിസന്ധിയിലാണ് ബംഗാളിലെ സിപിഎം എത്തിപ്പെട്ടിരിക്കുന്നത്. മുപ്പത്തിയഞ്ചുകൊല്ലത്തെ കാട്ടാളഭരണത്തിന് കാലം നൽകിയ കടുത്ത ശിക്ഷ പാർട്ടി അനുഭവിച്ചു തീർക്കുകയാണ്. രണ്ടുകൊല്ലം കഴിഞ്ഞാൽ കേരളത്തിലെ സിപിഎമ്മിനും ഈ ഗതി തന്നെയായിരിക്കും വന്നുചേരുകയെന്നും സുരേന്ദ്രൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.