തിരുവനന്തപുരം: ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി പിണറായി വിജയന് എന്തിനാണ് 28 വാഹനങ്ങളുടെ അകമ്പടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി മന്ത്രിസഭയിലുള്ളത് നട്ടെല്ലില്ലാത്ത മന്ത്രിമാരാണെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിന് ശേഷം കേരളത്തിൽ ഭരണം നടക്കുന്നില്ല. മാത്രമല്ല മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ക്രമസമാധാന പാലനം പാടെ തകർന്നിരിക്കുന്നു. ശബരിമല യുവതീ പ്രവേശനത്തിലൂടെ വിശ്വാസികളെ സർക്കാർ വഞ്ചിച്ചിരിക്കുകയാണ് എന്നീ കാര്യങ്ങൾ ഉന്നയിച്ചാണ് യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കളക്ടറേറ്റുകളും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റും ഉപരോധിച്ചത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ചെന്നിത്തല വിമർശിച്ചു. പാർട്ടി സെക്രട്ടറി എന്ന നിലയിൽ കോടിയേരിക്ക് യാതൊരു കാര്യവും ചെയ്യാനില്ല. അതിനാൽ തന്നെ നേതാക്കൾക്കും മറ്റും നേരെ ആക്ഷേപം ഉന്നയിക്കുകയാണ് കോടിയേരിയുടെ പ്രധാന ദൗത്യമെന്നും ചെന്നിത്തല പറഞ്ഞു.
സെക്രട്ടറിയേറ്റ് ഉപരോധിച്ചാൽ ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കളെയും പ്രവർത്തകരെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.