തിരുവനന്തപുരം: പകർച്ചവ്യാധികളെ നേരിടുന്നതിൽ പ്രതിദിനം പ്രതിരോധം എന്നതാകണം നമ്മുടെ മുദ്രാവാക്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗം വന്നാൽ നേരിടുന്നതിനുപകരം രോഗത്തെ മുൻകൂറായി പ്രതിരോധിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിനുതകുന്നതാണ് സർക്കാരിന്റെ ആരോഗ്യനയം. ഈ മുദ്രാവാക്യം പ്രാവർത്തികമാക്കുന്നതിനായി ഒന്നിച്ചുനീങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പകർച്ചവ്യാധി നിയന്ത്രണം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരോഗ്യബോധവത്കരണ പരിപാടി ആരോഗ്യജാഗ്രത ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യരംഗത്ത് വളരെയേറെ വെല്ലുവിളികൾ നേരിട്ടതിന്റെ അനുഭവപാഠങ്ങളുമായാണ് പുതുവർഷത്തിലേക്ക് നാം കടന്നിരിക്കുന്നത്. നിപയും പ്രളയവും ഉൾപ്പെടെ ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടിവന്നെങ്കിലും പ്രതിരോധപ്രവർത്തനം അതിനെ മറികടക്കാൻ സഹായകമായി. തദ്ദേശസ്ഥാപനങ്ങൾക്കും മറ്റു വകുപ്പുകൾക്കും നല്ല പ്രവർത്തനം നടത്താനായി. ഫലപ്രദമായി ഇടപെടാൻ എല്ലാ ജനപ്രതിനിധികൾക്കും കഴിഞ്ഞു.
ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ പരിശീലനം നൽകി സജ്ജമാക്കാനായതും നല്ല ഇടപെടലുകൾക്ക് വഴിവെച്ചു. പാരിസ്ഥിതിക, സാമൂഹികരംഗത്തും നല്ല ശ്രദ്ധ ചെലുത്തേണ്ടതുണ്ട് . കുടിവെള്ളം ശുദ്ധമാക്കൽ, മാലിന്യസംസ്കരണം, പരിസരം വൃത്തിയാക്കൽ തുടങ്ങിയവയിൽ കുറവുകളുണ്ടെങ്കിൽ അത് പരിഹരിച്ചാകണം ഓരോ പ്രദേശത്തും പ്രവർത്തനങ്ങൾ നടത്തേണ്ടത്. ഉറവിട മാലിന്യസംസ്കരണം സാധിക്കാത്തിടത്ത് കേന്ദ്രീകൃത മാലിന്യസംസ്കരണം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.