റാഞ്ചി : സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ കമ്മ്യൂണിസ്റ്റ് ഭീകരന് രക്തദാനം ചെയ്ത് സി ആർ പി എഫ് ജവാൻ.രാജ് കമൽ എന്ന ജവാനാണ് ഷോമു പുർത്തിയെന്ന തീവ്രവാദിയ്ക്ക് രക്തം നൽകി ജീവൻ രക്ഷിച്ചത്.
ജാർഖണ്ഡിലാണ് സംഭവം.നിരോധിത കമ്മ്യൂണിസ്റ്റ് സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനാണ് ഷോമു.ജനുവരി 29 ന് ഖുണ്ടി ജില്ലയിലെ മുർഹുവിൽ 209 കോബ്ര ടീം അംഗങ്ങളും നക്സലുകളുമായി ഏറ്റുമുട്ടൽ നടന്നിരുന്നു.നാലു നക്സലുകളാണ് അന്ന് കൊല്ലപ്പെട്ടത്.ഈ ഏറ്റുമുട്ടലിലാണ് ഷോമുവിന് പരിക്കേറ്റത്.
തുടർന്ന് ഷോമുവിനെ ചികിത്സയ്ക്കായി റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നെഡിക്കൽ സയൻസസ് ആശുപത്രിയിലെത്തിച്ചു.ഷോമുവിന് രക്തം ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതർ സിആർപിഎഫ് ഇൻസ്പെക്ടർ ജനറൽ സഞ്ജയ് ആനന്ദ് ലത്കറിനെ അറിയിച്ചു.അദ്ദേഹം ഇക്കാര്യം തന്റെ ടീം അംഗങ്ങളെയും അറിയിച്ചു.
തുടർന്ന് രാജ്കമൽ രക്തദാനം നടത്തുകയായിരുന്നു.ആവശ്യമുള്ള സമയത്ത് ഒരു ഇന്ത്യക്കാരനെ സഹായിക്കുന്നത് തന്റെ കർത്തവ്യമാണെന്നായിരുന്നു രക്തദാനത്തെ കുറിച്ചുള്ള രാജ് കമലിന്റെ പ്രതികരണം.നിരവധി പേർ രക്തദാനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.