ന്യൂഡൽഹി : പാകിസ്ഥാനു മേൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നു തുടങ്ങുമ്പോഴേയ്‌ക്കും അതിർത്തിയിൽ സർവ്വ സന്നാഹങ്ങൾ ഒരുങ്ങിയിരുന്നു , പാകിസ്ഥാനിൽ നിന്നുള്ള ഏത് തിരിച്ചടിയും നേരിടാൻ സജ്ജമായി തന്നെ.
പഞ്ചാബ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പാക് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. കര,നാവിക,വ്യോമസേനകൾ ഏത് ഘട്ടവും നേരിടാൻ സജ്ജമായിരുന്നു.അന്തരീക്ഷത്തിൽ മാറ്റങ്ങൾ ദൃശ്യമായാൽ ഉടനടി അറിയിക്കാൻ റഡാർ സംവിധാനവും കണ്ണിമ ചിമ്മാതെ കൂടെ നിന്നു.ഇന്ന് രാവിലെ 9.45 നാണ് റാവൽ പിണ്ടി,ഇസ്ലാമാബാദ്,സർഗോദ എന്നീ പാക് എയർ ബേയ്സിൽ നിന്നും ഇന്ത്യ ലക്ഷ്യമാക്കി വിമാനങ്ങൾ പറന്നുപൊങ്ങി.
വ്യക്തമായ ധാരണ ലഭിച്ചതോടെ അവന്തിപുര,ശ്രീനഗർ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യൻ പോർവിമാനങ്ങളായ മൂന്ന് സുഖോയ്, രണ്ട് മിഗ് 21 എന്നിവ കളത്തിലിറങ്ങി.പാകിസ്ഥാന്റെ എഫ് 16 ഇന്ത്യൻ അതിർത്തി കടന്ന് മൂന്ന് മിനിറ്റ് തികഞ്ഞില്ല ചുറ്റും ഇന്ത്യൻ പോർവിമാനങ്ങൾ പറന്നു തുടങ്ങി.മിഗ് 21 ആയിരുന്നു ആദ്യം എത്തിയത്.
ഇന്ത്യൻ ആർമി ഹെഡ്ക്വാർട്ടർ,എണ്ണ ശുദ്ധീകരണശാലകളുമായിരുന്നു പാക് വിമാനങ്ങളുടെ ലക്ഷ്യം. എന്നാൽ അതിർത്തിയിൽ പ്രവേശിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ പാകിസ്ഥാന്റെ എഫ് 16 ഇന്ത്യൻ പോർവിമാനങ്ങൾ വെടിവച്ചിട്ടു. മറ്റ് പാക് വിമാനങ്ങളെ തുരത്തിയ ഇന്ത്യൻ യുദ്ധവിമാനങ്ങളിലെ പൈലറ്റുമാർ പാക് എഫ് 16 തകർന്നു വീണത് വ്യക്തമായി കണ്ടിരുന്നു.
എന്നാൽ അൽപ്പ സമയം കഴിഞ്ഞപ്പോഴേയ്‌ക്കും പാക് പോർവിമാനങ്ങളെ പിന്തുടർന്നാക്രമിച്ച ഇന്ത്യയുടെ ഒരു മിഗ് 21 വിമാനം നഷ്ടമായി. പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.വിംഗ് കമാൻഡർ അഭിനന്ദ് തങ്ങളുടെ കസ്റ്റഡിയിലാണെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു.
രണ്ടു പൈലറ്റ് കസ്റ്റഡിയിലുണ്ടെന്നായിരുന്നു ആദ്യ അവകാശ വാദം.എന്നാൽ പിന്നീട് ഇത് പാകിസ്ഥാൻ തന്നെ തിരുത്തുകയും ചെയ്തു. ഇയാളെ എത്രയും വേഗം ഇന്ത്യയിലെത്തിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്















